വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കേരളത്തിലെ ആദ്യ പരീക്ഷണ ഓട്ടം ഇന്ന് നടന്നു . പുലർച്ചെ 5.10ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 12.19ന് കണ്ണൂരിൽ എത്തി. ഏഴ് മണിക്കൂർ ഒൻപത് മിനിറ്റ് എടുത്താണ് ട്രെയിൻ കണ്ണൂരിലെത്തിയത്. ട്രെയിൻ എത്തിയതോടെ സ്വീകരിക്കാൻ ബിജെപി പ്രവർത്തകരും വിവിധ സംഘടനകളും സ്‌റ്റേഷനുകളിൽ എത്തിയിരുന്നു.
കേരളത്തിൽ തിരുവനന്തപുരം-കണ്ണൂർ റൂട്ടിലോടുന്ന മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് വന്ദേഭാരത് വേഗതയിൽ ഒന്നാമതാണ്. നിലവിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തിച്ചേരുന്ന ഏറ്റവും വേഗത കൂടിയ ട്രെയിൻ രാജധാനി എക്‌സ്പ്രസാണ്. രാത്രി 7.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന രാജധാനി എക്‌സ്പ്രസ് പുലർച്ചെ 3.12നാണ് കണ്ണൂരിലെത്തുന്നത്. എട്ട് മണിക്കൂറോളം സമയമാണ് രാജധാനി ട്രെയിൻ കണ്ണൂരിലെത്താൻ എടുക്കുന്നത്. എന്നാൽ രാജധാനിയേക്കാൾ ഒരു മണിക്കൂർ നേരത്തെ വന്ദേ ഭാരത് കണ്ണൂരിൽ എത്തി.
ഷൊര്‍ണൂര്‍-കണ്ണൂര്‍ ഭാഗത്ത് വന്ദേ ഭാരത് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലാണ് ഓടിച്ചത്. എന്നാല്‍ തിരുവനന്തപുരം-ഷൊര്‍ണൂര്‍ സട്രെച്ചില്‍ പരമാവധി 90 കിലോമീറ്റര്‍ വേഗം മാത്രമാണ് ട്രെയിനിന് ഉണ്ടായിരുന്നത്.