പെരുമ്പാവൂരിൽ ഇന്നലെ പ്ലൈവുഡ് കമ്പനി വളപ്പിൽ കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് മാലിന്യക്കൂമ്പാരത്തിലെ പുക അണയ്ക്കാനുള്ള ശ്രമത്തിനിടെ തീക്കുഴിയിൽ വീണു പോയ അതിഥി തൊഴിലാളിക്കു ദാരുണമായ അന്ത്യം–ദേഹത്തിന്റെ ചില അവശിഷ്ടങ്ങൾ കണ്ടെടുത്തു. കേരളത്തെ വല്ലാതെ വ്യസനിപ്പിച്ച ഈ ദുരന്തത്തിൽ കമ്പനിയിലെ സുരക്ഷാ ജീവനക്കാരനായ ബംഗാൾ സ്വദേശി നസീർ (23) ആണു മരിച്ചത്. ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് നസീറിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഉടലിന്റെ ഭാഗങ്ങളും കാൽപാദത്തിന്റെ അസ്ഥിയുമാണ് ലഭിച്ചതെന്നാണ് വിവരം. അതേസമയം, തലയോട്ടി ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇതിനായി തിരച്ചിൽ തുടരുകയാണ്.
പെരുമ്പാവൂരിലെ ഓടക്കാലി യൂണിവേഴ്സൽ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന നസീർ വ്യാഴാഴ്ച രാവിലെ 6.30നാണ് കുഴിയിൽ വീണത്. ഇവിടെ 15 അടിക്കു മേൽ പൊക്കത്തിലാണു പ്ലൈവുഡ് മാലിന്യം.
മാലിന്യ കൂമ്പാരത്തിൽ നിന്നു പുക ഉയരുന്നു കണ്ട് ഇദ്ദേഹം പൈപ്പിൽ നിന്നു വെള്ളം ചീറ്റിച്ചു അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ താഴേക്കു വീഴുകയായിരുന്നു. സംഭവം കണ്ട മറ്റൊരു അതിഥിത്തൊഴിലാളി ഹോസ് ഇട്ടു കൊടുത്തു രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഒരു സുരക്ഷാസംവിധാനവും ഏര്‍പ്പെടുത്താതെ അതിഥിത്തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന കേരളത്തിലെ തൊഴിലുടമകള്‍ക്കു മുന്നിലും അതിനോട് കണ്ണടയ്ക്കുന്ന സര്‍ക്കാര്‍, നിയമ സംവിധാനങ്ങള്‍ക്കു മുന്നിലും ദയനീയമായ ചോദ്യമായി നസീറിന്റെ ദുരന്തം നില്‍ക്കുന്നു. കേരളീയര്‍ മറുനാട്ടില്‍ ഇത്രയും അരക്ഷിതമായ അന്തരീക്ഷത്തില്‍ ജോലിക്ക് തയ്യാറാകുമോ എന്ന ചോദ്യവും ഉയരുന്നു.