മെയ് പത്തിന് നടക്കാന്‍ പോകുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് ഒരു പ്രീ-പോള്‍ സര്‍വ്വെ ഫലം.
കന്നട ഔട്ട്‌ലെറ്റ് എഡീന എന്ന ഏജന്‍സി നടത്തിയ സര്‍വ്വെയിലാണ് ഇതുള്ളത്. കോണ്‍ഗ്രസിന് 132 മുതല്‍ 140 വരെ സീറ്റുകള്‍ കിട്ടുമെന്നാണ് പ്രവചനം. 43 ശതമാനം വോട്ട് വിഹിതവും ലഭിക്കും. കോണ്‍ഗ്രസിന്റെ സമീപ ദശാബ്ദക്കാലങ്ങളിലെ ഏറ്റവും മികച്ച പ്രകടനമായിരിക്കും കര്‍ണാടകയിലെത് എന്നും പ്രവചിക്കുന്നു.
ഇപ്പോഴത്തെ ഭരണകക്ഷിയായ ബിജെപിക്ക് 57 മുതല്‍ 65 വരെ സീറ്റുകളാണ് ലഭിക്കുക, വോട്ട് വിഹിതം 33 ശതമാനവും-സര്‍വ്വെ പ്രവചിക്കുന്നു. ബിജെപിയുടെ സമീപ ദശാബ്ദത്തിലെ ഏറ്റവും മോശം പ്രകടനമായിരിക്കും ഇത്തവണയെന്നും പ്രവചനത്തില്‍ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് 104 സീറ്റുകള്‍ നേടിയിരുന്നു എന്നത് ഓര്‍ക്കുക.
മറ്റൊരു പ്രമുഖ കക്ഷിയായ ജെഡിഎസ്-ന്റെ പ്രകടനം ദയനീയമായിരിക്കുമെന്നും പ്രവചിക്കപ്പെടുന്നു.
വളരെ നിര്‍ണായകമായ ഒരു കാര്യം കര്‍ണാടക ഒരിക്കലും ബിജെപിയുടെ കോട്ടയായ സംസ്ഥാനമായിരുന്നില്ല എന്നതാണ്. ഇപ്പോള്‍ ഭരിക്കുന്നതാവട്ടെ, കഴിഞ്ഞ തവണ ജയിച്ച കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ പിളര്‍ത്തിയാണ്. സഖ്യസര്‍ക്കാര്‍ 14 മാസം ഭരിച്ച ശേഷമാണ് എംഎല്‍എമാരെ കാലുമാറ്റി കൊണ്ടു വന്ന് ബിജെപി ഭൂരിപക്ഷം ഉണ്ടാക്കിയത്.
അതിനു ശേഷം കര്‍ണാടകയില്‍ തുടര്‍ച്ചയായ വര്‍ഗീയ പരീക്ഷണങ്ങളിലൂടെ ഇത്തവണ വ്യക്തമായി ജയിക്കാനുള്ള തന്ത്രങ്ങളായിരുന്നു ബിജെപി സര്‍ക്കാര്‍ നടത്തിവന്നത്. ഹലാല്‍,ഹിജാബ് വിഷയങ്ങള്‍, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് നിര്‍ത്തല്‍, ന്യൂനപക്ഷത്തിനുള്ള നാല് ശതമാനം സംവരണം അവസാനിപ്പിച്ച് അത് ഭൂരിപക്ഷ സമുദായമായ വൊക്കലിഗ,ലിംഗായത്ത് സമുദായക്കാര്‍ക്ക് വീതിച്ചു നല്‍കല്‍, ടിപ്പു സുല്‍ത്താന്‍ വിരുദ്ധ കാമ്പയിന്‍-ഇതെല്ലാം വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഹിന്ദു വോട്ട് ഏകീകരണം സാധ്യമാക്കി ഭൂരിപക്ഷം നേടാനുള്ള അടവുകളായിരുന്നു.
എന്നാല്‍ സര്‍വ്വേ ഫലം യാഥാര്‍ഥ്യമാകുകയാണെങ്കില്‍ ദക്ഷിണേന്ത്യ ബിജെപി മുക്ത മേഖലയായിത്തീരും എന്നതാണ് സ്ഥിതി. മാത്രമല്ല ബിജെപിയുടെ തീവ്ര വര്‍ഗീയ അജണ്ടകള്‍ ദക്ഷിണേന്ത്യ തിരസ്‌കരിച്ചതിന്റെ ഉത്തമ ഉദാഹരണവുമാകും കര്‍ണാടകത്തിലെ ഇലക്ഷന്‍ ഫലം.