ഇടുക്കി ചിന്നക്കനാലിൽ നിന്ന് മാറ്റിയ അരിക്കൊമ്പനെ സ്വീകരിക്കാന്‍ പൂജ നടത്തിയത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. ഓരോ നാട്ടിലും ഓരോ സമ്പ്രദായങ്ങളാണെന്നും അത് അവരുടെ താല്പര്യം ആണെന്നും മന്ത്രി പറഞ്ഞു.
‘ഓരോ സ്ഥലത്തെ സമ്പ്രദായങ്ങളാണ്. അങ്ങനെ ചെയ്യുന്നത് അവരുടെ താത്പര്യമാണ്. അവരുടെ സന്തോഷത്തിന് വേണ്ടി ചെയ്തതായിരിക്കും. അല്ലാതെ മറ്റേതെങ്കിലും തരത്തിലൊരു ഉദ്ദേശം അതിലില്ല. ആനയുടെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്’ – മന്ത്രി പറഞ്ഞു.
ഇന്നലെ, ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലേക്കാണ് മാറ്റിയത്. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയാണ് അരിക്കൊമ്പനെ കൊണ്ടുപോയത്. ഗേറ്റിനു മുന്നിൽ പൂജാകർമങ്ങളോടെ അരിക്കൊമ്പനെ സ്വീകരിച്ചത് ചർച്ച ആയതോടെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.
അതേസമയം, അരിക്കൊമ്പന്റെ ശരീരത്തിലെ മുറിവുകളൊന്നും പ്രശ്നമുള്ളതല്ലെന്ന് വിദഗ്ധര്‍ അറിയിച്ചു.