വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ പൊതുവെ കേന്ദ്രഭരണകക്ഷി ആരാണോ അവരുടെ സമാന്തരമായി സഞ്ചരിക്കുന്ന രാഷ്ട്രീയ കാലാവസ്ഥ ഉള്ളവയാണ്-2018 വരെ ത്രിപുര ഈ ധാരയില്‍ നിന്നും വ്യത്യസ്തമായി നിന്നു. ഈ കാലാവസ്ഥയ്ക്ക് പ്രധാനമായ കാരണം, ഈ കൊച്ചു സംസ്ഥാനങ്ങളില്‍ ജനങ്ങള്‍് എല്ലായ്‌പോഴും കേന്ദ്രസര്‍ക്കാരിന്റെ തലോടലും മികച്ച ധനസഹായങ്ങളും ആകര്‍ഷകമായ കേന്ദ്ര പദ്ധതികളും ആഗ്രഹിക്കുന്നു എന്നതാണ്. അതിനു പുറമേ ഈ സംസ്ഥാനങ്ങളിലെ കക്ഷികള്‍ക്ക് ഡെല്‍ഹിയിലും കേന്ദ്ര ഭരണത്തിലും ഏതെങ്കിലും വിധത്തിലുള്ള പ്രാതിനിധ്യവും പ്രധാന ആഗ്രഹമാണ്.
2014 വരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൊതുവെ കോണ്‍ഗ്രസിന് ആധിപത്യം ഉണ്ടായിരുന്നു. എന്നാല്‍ ബി.ജെ.പി. അധികാരത്തില്‍ വന്നതിനു ശേഷം അത് പൂര്‍ണമായും എന്‍.ഡി.എ.യിലേക്ക് ഒഴുകി മാറി. അതിന്റെ പ്രതിഫലനം പിന്നീട് എല്ലാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. 2018 മുതല്‍ ത്രിപുരയും ബി.ജെ.പി. പക്ഷത്തേക്ക് മാറി. 2023-ലെ തിരഞ്ഞെടുപ്പു ഫലത്തിലും പ്രതിഫലിക്കുന്നത് മേല്‍പ്പറഞ്ഞ അതേ കാലാവസ്ഥയാണ് എന്നു പറഞ്ഞാല്‍ തെറ്റാവുകയില്ല.
ചുരുക്കിപ്പറഞ്ഞാല്‍ 2014-ല്‍ രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറാന്‍ തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസിന് വടക്കു കിഴക്കന്‍ മേഖലയില്‍ ഉണ്ടായിരുന്ന ആധിപത്യത്തിനും മാറ്റമുണ്ടായി എന്നര്‍ഥം.
ഈ മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ഫലത്തെ സംശയരഹിതമായി സ്വാധീനിക്കുന്ന ബഹുതല പ്രശ്‌നങ്ങളും പ്രാദേശിക ഘടകങ്ങളും സങ്കീർണ്ണതകളുമുണ്ട്, അവയിൽ രണ്ടെണ്ണം – ത്രിപുരയും മേഘാലയയും – ബംഗ്ലാദേശുമായും നാഗാലാന്റ് മ്യാൻമറുമായും അന്താരാഷ്ട്ര അതിർത്തി പങ്കിടുന്നു.
ഗോത്രവര്‍ഗ രാഷ്ട്രീയവും പണവും കേന്ദ്രാധികാരം പിന്‍പറ്റി നേട്ടമുണ്ടാക്കാനുള്ള രാഷ്ട്രീയ മോഹങ്ങളും എല്ലാം ചേര്‍ന്നാണ് നാഗാലാന്‍ഡിലെയും മേഘാലയയിലെയും ത്രിപുരയിലെയും തിരഞ്ഞെടുപ്പു കാലാവസ്ഥകള്‍ നിയന്ത്രിച്ചതും തീരുമാനിച്ചതും എന്നതാണ് യാഥാര്‍ഥ്യം. ഈ കളിയില്‍ കോണ്‍ഗ്രസ് എവിടെയും എത്തിയില്ല എന്നതാണ് അവര്‍ ഈ ഇടങ്ങളില്‍ അടിപതറി നില്‍ക്കാന്‍ കാരണമായതും.
ഇപ്പോള്‍ ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ ജനവിധി പല തരത്തിലും നിര്‍ണായകമാണ്. ആ ജനവിധിയുടെ സ്വാധീനം യഥാര്‍ഥത്തില്‍ ഹിമാലയന്‍ മലയോര ഭൂവില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. വിശാലമായ ഇന്ത്യന്‍ സമതലത്തിലെ ബി.ജെ.പി.ക്ക് ഏറ്റവും നിര്‍ണായകമായ കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വരികയാണ്. അവിടങ്ങളിലെ വോട്ടര്‍മാരുടെ മാനസികാവസ്ഥയുടെ ഗതി നിശ്ചയിക്കുന്നതില്‍ വലിയ ഘടകമായി തീര്‍ന്നേക്കാം ഇന്നത്തെ തിരഞ്ഞെടുപ്പു ഫലം.(ഗ്രാഫിക് ചിത്രം കടപ്പാട്-ദ് ടെലഗ്രാഫ്)