പശ്ചിമ ബംഗാളില്‍ സംഭവിച്ചതു പോലെ ത്രിപുരയിലും ബംഗാളി ഹിന്ദുക്കളുടെ ഏകീകരണം ബിജെപിക്കനുകൂലമായി സംഭവിച്ചതാണ് തിരഞ്ഞെടുപ്പു ഫലത്തില്‍ നിര്‍ണായകമായതെന്നും ഗോത്രവര്‍ഗം, അല്ലാത്തവര്‍ എന്ന വിഭജനത്തിന് അല്ല പ്രസക്തിയുണ്ടായത് എന്നും തിപ്ര മോത മേധാവി പ്രജ്യോത് ദേബര്‍മ. ബംഗാളില്‍ മുസ്ലീം വോട്ടുകള്‍ മൊത്തമായി മമത ബാനര്‍ജിക്കാണ് കിട്ടിയത്. ത്രിപുരയില്‍ ആദിവാസി വോട്ടുകള്‍ എന്റെ പാര്‍ടിക്ക് കിട്ടിയെന്നത് സത്യമാണ്. കാരണം ഞങ്ങള്‍ തദ്ദേശീയരുടെ അവകാശങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്ന പാര്‍ടിയാണ്-പ്രജ്യോത് ദേബര്‍മ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
“ശക്തമായ തരംഗം ഉണ്ടായാൽ 15-18 സീറ്റുകൾ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. എന്നാൽ കമ്മ്യൂണിസ്റ്റുകൾ 11 സീറ്റുകൾ നേടി, കോൺഗ്രസ് മൂന്ന് സീറ്റുകൾ നേടി, ബിജെപി 36ൽ നിന്ന് 32 ആയി കുറഞ്ഞു എന്നത് കണക്കിലെടുക്കുമ്പോൾ 13 എന്നത് ഒരു മോശം സംഖ്യയല്ല. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പുറമെ ഞങ്ങൾക്ക് മാത്രമാണ് നേട്ടമുണ്ടായത്”–പ്രജ്യോത് പറഞ്ഞു.
“ഞങ്ങളുടെ ആവശ്യങ്ങൾ കേൾക്കാൻ ബിജെപി തയ്യാറായില്ലെങ്കിൽ, അവരെ സമ്മർദ്ദത്തിലാക്കാൻ മറ്റ് വഴികളുണ്ട്. എന്നാൽ ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ബിജെപി തയ്യാറാണെങ്കിൽ അവരോടും സംസാരിക്കും”– ബിജെപിയുമായി യോജിക്കുന്നതിനെ പറ്റി പ്രജ്യോത് സൂചന നൽകി.