തന്നെ വിജയ് പിള്ള എന്ന ഒരാള്‍ കണ്ണൂരില്‍ നിന്നും വിളിച്ചുവെന്നും പിന്നീട് ബംഗലൂരുവിലെത്തി തന്നെ കണ്ടു സംസാരിച്ചുവെന്നും പണം വാങ്ങി എല്ലാ രേഖകളും ഏല്‍പിച്ച ശേഷം സ്ഥലം വിട്ട് വേറെ സംസ്ഥാനത്തേക്ക് പോകണമെന്നും ഇല്ലെങ്കില്‍ ജീവന് ഹാനികരമായിരിക്കുമെന്നും എം.വി.ഗോവിന്ദന്‍ തന്നെ തീര്‍ത്തുകളയുമെന്ന് പറഞ്ഞിട്ടുണ്ടെന്നു വിജയ്‌പിള്ള പറഞ്ഞുവെന്നും ഫേസ്‌ബുക്ക് ലൈവില്‍ പറഞ്ഞ് നയതന്ത്രബാഗേജു വഴി സ്വര്‍ണക്കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതിയായ സ്വപ്ന സുരേഷ് . ഇന്റര്‍വ്യൂ എടുക്കാന്‍ പറഞ്ഞുവെന്നാണ് വിജയ്‌പിള്ള വിളിച്ചത്. അതനുസരിച്ച് ബംഗലുരുവിലെ ഹോട്ടലിലെത്തിയപ്പോള്‍ സംസാരം മുഴുവന്‍ ഒത്തുതീര്‍പ്പിനെ ചൊല്ലിയായിരുന്നു. നാട് വിട്ട് പോകണമെന്നതായിരുന്നു പ്രധാന ഉപാധി മുന്നോട്ടു വെച്ചത്.– സ്വപ്ന പറയുന്നു. മൂന്നു ദിവസം മുമ്പാണ് വിജയ് പിള്ള വിളിച്ചത്. എന്നാല്‍ വിജയ്‌പിള്ള ആരാണെന്ന കാര്യം അറിയില്ലായിരുന്നു. പിന്നീട് ബംഗലുരു വൈറ്റ്‌ഫീല്‍ഡിലുള്ള താമസസ്ഥലത്ത് എത്തിയാണ് സംസാരിച്ചത്.
ഹരിയാന, ജയ്പുർ എന്നിവിടങ്ങളിലേക്ക് മാറണമെന്ന് വിജയ്‍ പിള്ള പറഞ്ഞു. മലേഷ്യയിലേക്ക് മൂന്നുമാസത്തിനുള്ളിൽ കള്ളവീസ തയാറാക്കിത്താരാം. 10 കോടി തരാം എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് അത് 30 കോടിയാക്കി. എം.വി.ഗോവിന്ദനും മുഖ്യമന്ത്രിയും എല്ലാ സഹായവും നൽകും. പിന്നെ ജീവിച്ചിരിക്കുന്നത് പോലും ആരും അറിയാൻ പാടില്ല. മരണം ഉറപ്പാണെന്ന് അതിൽനിന്ന് എനിക്ക് ഉറപ്പായി. കാരണം എനിക്ക് ഒരു തന്തയേയുള്ളൂ. ഗോവിന്ദൻ മാഷ് തീർത്തുകളയുമെന്ന് പറഞ്ഞു.
ആദ്യം അപേക്ഷയുടെ രൂപത്തിലും പിന്നീട് ഭീഷണിയുെട രൂപത്തിലും പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം മെയിലായി അഭിഭാഷകൻ കൃഷ്ണരാജിന് നൽകി. കർണാടക ഡിജിപിക്കും എൻഫോഴ്സ്മെന്റ് ഡയറ്കടർക്കും ഈ വിവരം കൈമാറിയിട്ടുണ്ട്. വിജയ് പിള്ളയ്ക്ക് ഇഡി സമൻസ് അയച്ചിട്ടുണ്ടെന്നാണ് വിവരം. ഒരു തരത്തിലുള്ള ഒത്തുതീർപ്പിനും തയാറല്ല. അവസാനശ്വാസം വരെ പൊരുതും. തന്നെ കൊല്ലണമെങ്കിൽ എം.വി.ഗോവിന്ദന് നേരിട്ട് വന്ന് ചെയ്യാം. എന്നെ കൊന്നാലും തന്റെ കുടുംബവും വക്കീലും ഈ കേസുമായി മുന്നോട്ടുപോകും. ഒടുക്കം കാണാതെ ഇതു നിർത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല എന്ന് പിണറായി വിജയനോട് വ്യക്തമായും പറയുന്നു. ജീവനുണ്ടെങ്കിൽ നിങ്ങളുടെ മകളുടെ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച് എല്ലാ വിവരങ്ങളും പുറത്തു വരുത്തും.
എനിക്ക് 30 കോടിയും 100 കോടിയും ആവശ്യമില്ല. ബെംഗളൂരുവിൽനിന്ന് പോകാൻ സാധിക്കില്ല. ഫെയ്‌സ്ബുക്കിൽ വരുന്നു എന്ന് മലയാളത്തിൽ എഴുതിയത് മകളാണ്. എനിക്ക് മലയാളം എഴുതാൻ അറിയില്ല. ഇനി അതു വെച്ച് ഗൂഢാലോചനയാണ്, വേറെ ആരൊക്കെയോ ചെയ്യിക്കുകയാണ് എന്ന് ആരോപിക്കേണ്ടതില്ല.– സ്വപ്ന ആരോപിച്ചു.
നേരത്തെ ഷാജ്‌കിരണ്‍ എന്ന മുന്‍ മാധ്യമപ്രവര്‍ത്തകനും സ്വപ്‌നയെ ബന്ധപ്പെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചതായി പുറത്തു വന്ന സംഭവം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ അതിനുമപ്പുറമുള്ള ഗുരുതരമായ ആരോപണമാണ് സ്വപ്‌ന ഉയര്‍ത്തിയിരിക്കുന്നത്.