ഇന്ത്യ “നിശ്ശബ്ദ”മായിരിക്കണമെന്നാണ് നരേന്ദ്രമോദി ആഗ്രഹിക്കുന്നതെന്നും രാജ്യത്തുടനീളം വിയോജിപ്പുള്ള ശബ്ദങ്ങളെ അടിച്ചമര്‍ത്തല്‍ ആണ് നടന്നുകൊണ്ടിരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസിന് ചില സവിശേഷമായ സമവാക്യങ്ങള്‍ ഉണ്ടെന്നും അത് ഇപ്പോള്‍ സസ്‌പെന്‍സായിരിക്കട്ടെയെന്നും പിന്നീടുണ്ടാകുന്ന അത്ഭുതം ഇപ്പോള്‍ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
ശനിയാഴ്‌ച ലണ്ടനില്‍ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷനുമായി നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ബിബിസി ഡോക്യുമെന്ററി നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദം, അതിർത്തിയിൽ ചൈനയുടെ ആക്രമണം സർക്കാർ കൈകാര്യം ചെയ്യുന്ന രീതി, ഭാരത് ജോഡോ യാത്രയിലെ അനുഭവങ്ങൾ, പ്രതിപക്ഷ ഐക്യം എന്നിവയിലൂന്നിയായിരുന്നു രാഹുലിന്റെ സംസാരം. “നമ്മുടെ ജനാധിപത്യത്തിന്റെ ഘടനകൾ ക്രൂരമായ ആക്രമണത്തിനിരയായതിനാൽ” ജോഡോ യാത്ര ആവശ്യമായി വന്നതായി അദ്ദേഹം പറഞ്ഞു.
“രാജ്യത്തുടനീളം വിമർശന ശബ്ദങ്ങൾ അടിച്ചമർത്തൽ ഉണ്ട് . “മാധ്യമങ്ങൾ, ജുഡീഷ്യറി, പാർലമെന്റ്…ഇവയെല്ലാം ആക്രമിക്കപ്പെടുകയാണ്,മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നു, ആക്രമിക്കപ്പെടുന്നു. ഗവൺമെന്റിന്റെ ലൈനിൽ ചരിക്കുന്ന മാധ്യമപ്രവർത്തകർക്ക് പ്രതിഫലം നൽകുന്നു. ബിബിസി സർക്കാരിനെതിരെ എഴുതുന്നത് നിർത്തിയാൽ എല്ലാം സാധാരണ നിലയിലാകും. എല്ലാ കേസുകളും അപ്രത്യക്ഷമാകും (കൂടാതെ) എല്ലാം സാധാരണ നിലയിലേക്ക് മടങ്ങും. ഇതാണ് ഇന്ത്യയുടെ പുതിയ ആശയം”-രാഹുൽ പറഞ്ഞു.