വിദേശങ്ങളില്‍ പ്രത്യേകിച്ച് അമേരിക്കയില്‍ ഹിന്ദുഫോബിയ വര്‍ധിച്ചു വരികയാണെനന്നും അതിനായുള്ള ധനസഹായത്തിന്റെ വളര്‍ച്ച ആശങ്കാജനകമാണെന്നും ആര്‍എസ്‌എസ് മുഖവാരികയായ പാഞ്ചജന്യ-യില്‍ എഡിറ്റര്‍ ഹിതേഷ് എഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നത് വിവാദമാകുന്നു. അമേരിക്കയിലെ സിയാറ്റിലില്‍ സിറ്റി കൗണ്‍സില്‍ യോഗം അടുത്തിടെ പാസ്സാക്കിയ പ്രമേയത്തില്‍ വിവേചനങ്ങള്‍ക്കെതിരായ നിയമത്തില്‍ ജാതി കൂടി ഉള്‍പ്പെടുത്താനുള്ള തീരുമാനം ഹിന്ദുഫോബിയ പ്രോല്‍സാഹിപ്പിക്കുന്നതിന് തെളിവാണെന്ന് ലേഖനം ആരോപിക്കുന്നു. ജാതി വിരുദ്ധ പ്രമേയം പാസ്സാക്കുക വഴി അമേരിക്കന്‍ സ്ഥാപന തലങ്ങളില്‍ തന്നെ ഹിന്ദുപ്പേടിയെ പിന്തുണയ്‌ക്കാനുള്ള ശ്രമം ആണെന്ന് പാഞ്ചജന്യ ലേഖനം പറയുന്നു. “ജാതി വിരുദ്ധ പ്രമേയം പാസാക്കുന്നതിലൂടെ, യുഎസിൽ സ്ഥാപന തലത്തിൽ ഹിന്ദുഫോബിയ പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്ന് സിയാറ്റിൽ സിറ്റി കൗൺസിൽ തെളിയിച്ചു.”– ലേഖനം പറയുന്നു.
സിയാറ്റിലിനെയും ഹാർവാർഡ്, ഓക്‌സ്‌ഫോർഡ് സർവ്വകലാശാലകളെയും “ഹിന്ദുഫോബിയയുടെ കേന്ദ്രങ്ങൾ” എന്ന് വിശേഷിപ്പിക്കുന്ന ലേഖനത്തിൽ “ഇത്തരം പ്രവർത്തനങ്ങളിലൂടെ ഇന്ത്യ വീണ്ടും ബ്രിട്ടീഷ് കോളനിയായി മാറുമെന്ന് അവർ കരുതുന്നുവെങ്കിൽ വെറുതെയാണ് ” എന്നും കൂട്ടിച്ചേർക്കുന്നു. ഈ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന സെമിനാറുകളിലും കോൺഫറൻസുകളിലും നിരവധി ഇന്ത്യൻ ബുദ്ധിജീവികളും വിദ്യാർത്ഥികളും പങ്കെടുക്കുന്നതിനാൽ ഹിന്ദു വിരുദ്ധ വികാരങ്ങളുടെ സ്ഥാപനവൽക്കരണം അപകടകരമായി മാറുമെന്ന് പാഞ്ചജന്യ എഡിറ്റോറിയൽ പറയുന്നു. ഏറ്റവും വലിയ വിരോധാഭാസം, വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരിൽ ഒരു വിഭാഗം ഈ “ഹിന്ദുഫോബിയ” യോട് യോജിക്കുന്നു എന്നതാണ്.– ലേഖനം ആരോപിക്കുന്നു.