ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വെള്ളിയാഴ്ച കൊല്‍ക്കത്തയിലെ വസതിയിലെത്തി കണ്ട് സംസാരിച്ച ശേഷം സമാജ് വാദി പാര്‍ടി മേധാവി അഖിലേഷ് യാദവ് ചിലതെല്ലാം തീരുമാനിച്ചതിന്റെ സൂചന പുറത്തു വരുന്നു. മമതയെപ്പോലെ അഖിലേഷും കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതൃ സ്ഥാനം അംഗീകരിക്കില്ലെന്നതാണ് ആ സൂചന. ഇരു നേതാക്കളും ഒരുമിച്ച് നല്‍കിയ സൂചന ഇതാണ്- കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഒരു തിരഞ്ഞെടുപ്പു സഖ്യസംവിധാനത്തിനും തൃണമൂല്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ടിയും ഇല്ല. ബി.ജെ.പി.യെ തടഞ്ഞു നിര്‍ത്തുന്ന കാര്യത്തില്‍ ഇരു പാര്‍ടികളും ഒരു പോലെ പോരാടുന്നുണ്ടെന്നും അവര്‍ പരസ്പരം പ്രഖ്യാപിച്ചു.
സമാജ് വാദി പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവിന്റെ ദ്വിദിന യോഗത്തിനായി കൊൽക്കത്തയിലെത്തിയ എസ്പി അധ്യക്ഷൻ കൂടിയായ അഖിലേഷ് യാദവ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി. യോഗത്തിന് മുമ്പ്, ബംഗാളിൽ ബിജെപിയെ തടഞ്ഞുനിർത്തിയതിന് മമതയെ പ്രശംസിച്ച അദ്ദേഹം എസ്പിയുടെയും ടിഎംസിയുടെയും പോരാട്ടം സമാനമാണെന്ന് പറഞ്ഞു.
അടുത്തയാഴ്ച മമത ഭുവനേശ്വറിലേക്ക് പോകുമെന്നും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെ കാണുമെന്നും തുടർന്ന് ഡൽഹിയിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ കാണുമെന്നും തൃണമൂൽ കോൺഗ്രസ് അറിയിച്ചു .