12 ജില്ലകളിലെ 28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിൽനിന്ന് അഞ്ചു സീറ്റുകൾ യുഡിഎഫും ഒരെണ്ണം ബിജെപി സഖ്യവും പിടിച്ചെടുത്തതായി റിപ്പോർട്ട്. എൽഡിഎഫിന് ആറു സീറ്റുകൾ നഷ്ടമായി. 13 സീറ്റുകൾ എൽഡിഎഫ് നിലനിർത്തി. ഒരെണ്ണം മാത്രമാണ് മറ്റുള്ളവരുടേത് പിടിച്ചെടുക്കാൻ കഴിഞ്ഞത്. കൊല്ലം കോർപറേഷൻ, ബത്തേരി നഗരസഭ വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്തു. കോട്ടയം
കടപ്ലാമറ്റം വയലാ ടൗൺ വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. പത്തനംതിട്ട കല്ലൂപ്പാറ 7–ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി രാമചന്ദ്രൻ വിജയിച്ചു. എൽഡിഎഫ് സീറ്റ് ബിജെപി പിടിക്കുകയായിരുന്നു. പാലക്കാട് തൃത്താല പഞ്ചായത്ത് നാലാംവാർഡ് എൽഡിഎഫിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്തു. വയനാട്ബത്തേരി നഗരസഭ പാളാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കെ.എസ്.പ്രമോദ് വിജയിച്ചു. എല്‍ഡിഎഫിലെ പി.കെ.ദാമുവിനെ 204 വോട്ടിനാണ് തോല്‍പ്പിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎം പ്രതിനിധിയായി വിജയിച്ച പ്രമോദ്, അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് പാർട്ടി വിട്ടതോടെയാണ് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. പ്രമോദിന് യുഡിഎഫ് ടിക്കറ്റ് നൽകുകയും ചെയ്തു.
കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തിലെ 15–ാം വാർഡ് യുഡിഎഎഫ് സി.പി.ഐ.യിൽ നിന്നും പിടിച്ചെടുത്തു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഐയിലെ ഇ.പി.രാധ മരിച്ച ഒഴിവിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. മുസ്ലിം ലീഗ് ആണ് ഇത്തവണ ജയിച്ചത്.
കണ്ണൂര്‍ ജില്ലയിലെ തിരഞ്ഞെടുപ്പു നടന്ന തദ്ദേശ വാര്‍ഡുകളില്‍ എല്ലായിടത്തും ഇടതുമുന്നണി വിജയം നിലനിര്‍ത്തി. എന്നാല്‍ എല്ലായിടത്തും വോട്ട് കുറഞ്ഞതായി സൂചനയുണ്ട്. ജില്ലയിൽ 3 തദ്ദേശ വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് ഉണ്ടായത്. എല്ലായിടത്തും സിപിഎം സ്ഥാനാർത്ഥികൾ ആണ് ജയിച്ചത്. ശ്രീകണ്ഠപുരം നഗരസഭ കോട്ടൂർ വാർഡിൽ കെ.സി.അജിത 189 വോട്ടുകൾക്കു ജയിച്ചു. പേരാവൂർ പഞ്ചായത്ത് മേൽമുരിങ്ങോടി വാർഡിൽ ടി.രഗിലാഷ് 146 വോട്ടുകൾക്കും മയ്യിൽ പഞ്ചായത്ത് വള്ളിയോട്ട് വാർഡിൽ ഇ.പി.രാജൻ 301 വോട്ടുകൾക്കും ജയിച്ചു. കോട്ടൂരിൽ എൽഡിഎഫ് ഭൂരിപക്ഷം 254ൽ നിന്ന് 189 ആയും മേൽമുരിങ്ങോടിയിൽ 280ൽ നിന്ന് 146 ആയും വള്ളിയോട്ട് 326ൽ നിന്ന് 301 ആയും കുറഞ്ഞു എന്നാണ് പ്രാഥമിക റിപ്പോർട്ട്.