കൈക്ക് പരുക്കില്ലാതെ പ്ലാസ്റ്റര്‍ ഇട്ടെങ്കില്‍ സംസ്ഥാന ആരോഗ്യവകുപ്പാണ് മറുപടി പറയേണ്ടതെന്ന് കെ.കെ.രമ. തന്നെ വളഞ്ഞിട്ട് ആക്രമിച്ചതില്‍ ഗൂഢാലോചന ഉണ്ടായിരുന്നുവെന്നും കൈക്ക് പരുക്കില്ലായിരുന്നിട്ടും പ്ലാസ്റ്റര്‍ ഇട്ടെങ്കില്‍ അത് ചെയ്ത ഡോക്ടര്‍ക്കെതിരെ നടപടി എടുക്കുമെന്നും രമ പറഞ്ഞു. ജനറൽ ആശുപത്രിയിൽ ഡോക്ടർ പരിശോധിച്ചത് മറ്റു രോഗികളുടെ മുന്നിൽ വച്ചാണ്. ഡോക്ടറാണ് പ്ലാസ്റ്ററിടാൻ നിർദേശിച്ചത്. മീഡിയയും ആ സമയം അവിടെ ഉണ്ടായിരുന്നു. കൈയ്ക്ക് പരുക്കില്ലാത്ത ആൾക്ക് ഡോക്ടർ പ്ലാസ്റ്റർ ഇടുമോയെന്ന് കെ.കെ.രമ ചോദിച്ചു.
കെ.കെ.രമയുടെ പരുക്കില്ലാത്ത കൈയ്ക്കാണ് പ്ലാസ്റ്റർ ഇട്ടതെന്ന കാര്യം പുറത്തു വന്നിട്ടുണ്ടെന്നും കൈ പൊട്ടിയോ ഇല്ലയോ എന്ന് പരിശോധിക്കാനുള്ള എല്ലാ സംവിധാനവും ആധുനിക സമൂഹത്തിലുണ്ടെന്നും അപ്പോൾ സത്യസന്ധമായി തന്നെ പറഞ്ഞാൽ മതിയെന്നും എം.വി.ഗോവിന്ദൻ ഇന്ന് രാവിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. രമയുടെ കൈയിൽ പൊട്ടലില്ലെന്നും പ്ലാസ്റ്റർ വ്യാജമാണെന്നും സി.പി.എം.സൈബര്‍ ഇടങ്ങളിലും സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. പാര്‍ടി മുഖപത്രം രമയുടെ കൈക്കു പരിക്ക് നാടകമാണെന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്ത നല്‍കുകയും ചെയ്തു. തുടര്‍ന്ന് രമയുടെ കൈകളുടെതെന്ന് പറഞ്ഞുള്ള എക്‌സ്‌റേ ദൃശ്യങ്ങളും പ്രചരിച്ചു. ഷാഫി പറമ്പില്‍ രമയുടെ കൈക്ക് പ്ലാസ്റ്ററിടുന്നു എന്ന് പറഞ്ഞുള്ള ഫോട്ടോയും ഫേസ്ബുക്കില്‍ ഒഴുകി നടന്നു.