കോണ്‍ഗ്രസ് വിട്ട പഴയ വിമത ജി-23 നേതാവായ കബില്‍ സിബല്‍ എം.പി. പുതിയ സംവാദവേദിയുമായി എത്തുന്നു. ഇപ്പോള്‍ സമാജ് വാദി പാര്‍ടിയുടെ ജനപ്രതിനിധിയായ സിബല്‍ രാജ്യത്ത് നിലനില്‍ക്കുന്ന അനീതികള്‍ക്കെതിരെ പോരാടാനായി ഇന്‍സാഫ് എന്ന പുതിയ വേദിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി വിരുദ്ധ വേദിയാണിതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു.
രാജ്യത്തിപ്പോഴുള്ളത് പൗരന്‍മാര്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണെന്ന് പറഞ്ഞ സിബല്‍ തന്റെ വേദിയിലേക്ക് പ്രതിപക്ഷ പാര്‍ടികളുടെ നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചു. മാര്‍ച്ച് 11-ന് ഡെല്‍ഹി ജന്തര്‍മന്ദറില്‍ പുതിയ പ്ലാറ്റ്‌ഫോമിന്റെ ആദ്യ പൊതുയോഗം നടത്തുമെന്നും അവിടെ തന്റെ വേദിയുടെ പുതിയ കാഴ്ചപ്പാട് മുന്നോട്ടു വെക്കുമെന്നും തന്റെ വസതിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സിബല്‍ പറഞ്ഞു. പരിപാടിയിലേക്ക് എല്ലാവരെയും സിബല്‍ ക്ഷണിച്ചു.
ഇന്ത്യയുടെ എല്ലാ മുക്കിലും മൂലയിലും അനീതി നിലനിൽക്കുന്നുണ്ടെന്ന് സിബൽ ആരോപിച്ചു.
പൗരന്മാർ, സ്ഥാപനങ്ങൾ, രാഷ്ട്രീയ പ്രതിപക്ഷം, പത്രപ്രവർത്തകർ, അധ്യാപകർ, ഇടത്തരം, ചെറുകിട വ്യവസായികൾ എന്നിവരോട് അനീതി കാണിക്കുന്നു– അദ്ദേഹം ആരോപിച്ചു .
“ഇൻസാഫ് കെ സിപാഹി’ എന്ന വെബ്‌സൈറ്റ് ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്, അതിൽ ആർക്കും രജിസ്റ്റർ ചെയ്യാം. ഇത് ദേശീയ തലത്തിലുള്ള ഒരു പ്ലാറ്റ്‌ഫോമായിരിക്കും. ടെ അഭിഭാഷകർ മുൻനിരയിലുണ്ടാകും”– മുൻ കോൺഗ്രസ് നേതാവ് പറഞ്ഞു.