ഖാലിസ്ഥാൻ നേതാവും “വാരിസ് പഞ്ചാബ് ദേ” തലവനുമായ അമൃത്പാൽ സിങ്ങിനെ സോഷ്യൽ മീഡിയയിൽ ഭിന്ദ്രൻവാലെ 0.2 ആയി പ്രമോട്ട് ചെയ്യുന്നതിനായി പാക്കിസ്ഥാന്റെ ഇന്റർ-സർവീസ് ഇന്റലിജൻസ് (ഐഎസ്ഐ) യിൽ നിന്ന് ധനസഹായം ലഭിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി ഇന്ത്യൻ സുരക്ഷാ ഏജൻസികൾ.
പ്രത്യേക സിഖ് രാഷ്ട്രമായ ഖാലിസ്ഥാന്റെ വക്താവായിരുന്നു ജർണയിൽ സിംഗ് ഭിന്ദ്രൻവാല. 1984-ൽ സുവർണ ക്ഷേത്രത്തിൽ ഇരുന്ന് അനുയായികളെ നിയന്ത്രിച്ച ഭിന്ദ്രൻവാലയ്ക്കെതിരെ നടത്തിയ “ഓപ്പറേഷൻ ബ്ലൂസ്റ്റാറി”നിടെ സൈന്യം അദ്ദേഹത്തെ വധിക്കുകയായിരുന്നു.
താന്‍ ഭിന്ദ്രന്‍വാലയുടെ അനുയായിയും ആരാധകനും ആണെന്ന് പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് അമൃത്പാല്‍സിങ്.
അമൃത്പാൽ സിങ്ങിന്റെ സഹായി ലവ്പ്രീത് സിംഗ് തൂഫന്റെ അറസ്റ്റിനെച്ചൊല്ലി അജ്നാലയിൽ പഞ്ചാബ് പോലീസും അമൃത്പാൽ സിങ്ങിന്റെ അനുയായികളും തമ്മിലുള്ള ഏറ്റുമുട്ടൽ വിവാദമായിരുന്നു. വാളുകളും തോക്കുകളുമായെത്തിയ അനുയായികൾ പോലീസ് ബാരിക്കേഡുകൾ തകർത്ത് അജ്‌നാല പോലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചുകയറുകയായിരുന്നു. പ്രകടനക്കാർ ഗുരു ഗ്രന്ഥ സാഹിബും ഒരു കവചമായി ഉപയോഗിച്ചതായി പോലീസ് പറഞ്ഞിരുന്നു. അമൃത്പാൽ സിങ്ങുമായും അനുയായികളുമായും നടത്തിയ ചർച്ചയ്ക്ക് ശേഷം ലവ്പ്രീത് സിംഗ് തൂഫനെ വിട്ടയക്കാൻ അന്ന് പോലീസ് തീരുമാനിക്കുകയാണ് ചെയ്തത്.