ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. പട്ടിക ജാതി സംവരണത്തിന് സിപിഎം എംഎൽഎ എ.രാജയ്ക്ക് അർഹതയില്ലെന്ന് ഹൈക്കോടതി കണ്ടെത്തി. ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകൾ കാണിച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് വാദിച്ച് യുഡിഎഫ് സ്ഥാനാർഥിയായി പരാജയപ്പെട്ട ഡി.കുമാറാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
പട്ടികജാതി സംവരണമണ്ഡലമായ ദേവികുളത്തു നിന്നു തിരഞ്ഞെടുക്കപ്പെടാൻ പട്ടികജാതിക്കാരൻ അല്ലാത്ത എ.രാജയ്ക്ക് അവകാശമില്ലെന്നായിരുന്നു കുമാറിന്റെ വാദം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ഡി. കുമാറിനെതിരെ എ. രാജ 7847 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
ക്രിസ്തുമത വിശ്വാസികളായ അന്തോണി–എസ്തർ ദമ്പതികളുടെ മകനായി ജനിച്ച എ.രാജ ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണെന്നും എ.രാജയുടെ ഭാര്യ ഷൈനിപ്രിയയും ക്രിസ്തുമത വിശ്വാസിയാണെന്നും ഇരുവരുടെയും വിവാഹം ക്രിസ്തുമത വിശ്വാസപ്രകാരമാണു നടന്നതെന്നുമാണു കുമാർ വാദിച്ചത്.
സിപിമ്മിലെ ഗ്രൂപ്പ് തർക്കങ്ങൾക്കും പുതിയ മാനങ്ങൾ നൽകും
ഹൈക്കോടതി വിധി ഇടുക്കി സിപിമ്മിലെ ഗ്രൂപ്പ് തർക്കങ്ങൾക്കും പുതിയ മാനങ്ങൾ നൽകും എന്ന സ്ഥിതിയാണ്. രാജയെ സ്ഥാനാർഥിയാക്കിയതോടെ മുൻ എംഎൽഎ എസ്.രാജേന്ദ്രൻ സിപിഎം ജില്ലാ നേതൃത്വവുമായി ഇടഞ്ഞിരുന്നു. ദേവികുളത്ത് എംഎൽഎയായിരുന്ന രാജന്ദ്രനെ മാറ്റിയാണ് കഴിഞ്ഞ തവണ സിപിഎം യുവനേതാവ് രാജയ്ക്ക് അവസരം നൽകിയത്. അതിൽ അതൃപ്തി പ്രകടിപ്പിച്ച രാജേന്ദ്രൻ, തിരഞ്ഞെടുപ്പിൽ രാജയെ തോൽപിക്കാൻ നീക്കം നടത്തിയെന്നു പാർട്ടിക്കുള്ളിൽത്തന്നെ ആരോപണമുയർന്നിരുന്നു. അതു ശരിവച്ച് എം.എം. മണി എംഎൽഎ തന്നെ രംഗത്തെത്തിയതോടെ രാജേന്ദ്രനും മണിയും തമ്മിൽ കനത്ത വാക്പോരാണു നടന്നത്. രാജേന്ദ്രനെ പാർട്ടി ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.