മാനേജ്മെന്റ് ക്വോട്ടയിൽ മന്ത്രിയായ ആളാണ് പി.എ.മുഹമ്മദ് റിയാസ് എന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പരാമർശത്തിൽ, റിയാസിന് പിന്തുണയുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. മുഹമ്മദ് ‘നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുത്’ എന്ന് റിയാസ് നിയമസഭയിൽ പറഞ്ഞതിനു മറുപടിയായി ആണ് മാനേജ്മെന്റ് ക്വോട്ടയിൽ മന്ത്രിയായ ആൾക്ക് ആരാണ് അധികാരം നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചത്.
∙ കുറിപ്പിന്റെ പൂർണരൂപം:
മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവർക്ക് ഇതൊന്ന് ഓടിച്ചു വായിച്ചു നോക്കാവുന്നതാണ്.
∙ എസ്എഫ്ഐ പ്രവർത്തകനായി രാഷ്ട്രീയ രംഗത്ത് തുടക്കം.
∙ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സെന്റ് ജോസഫ് സ്കൂൾ യൂണിറ്റ് പ്രസിഡന്റ്.
∙ പിന്നീട് യൂണിറ്റ് സെക്രട്ടറി
∙ ഫറൂഖ് കോളജിൽ യൂണിറ്റ് സെക്രട്ടറി
∙ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹി
∙ എസ്എഫ്ഐ ജില്ലാ ഭാരവാഹി
∙ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി മുതൽ അഖിലേന്ത്യാ പ്രസിഡന്റ് വരെ
∙ സിപിഎം ബ്രാഞ്ച് സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വരെ
∙ വിദ്യാർഥി – യുവജന പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ച കാലയളവിൽ കൊടിയ പൊലീസ് അതിക്രമത്തിന് ഇരയായി.
∙ വിദ്യാർഥി യുവജന സമരം നയിച്ചതിന്റെ പേരിൽ വിവിധ ഘട്ടങ്ങളിൽ ആയി നൂറോളം ദിവസം ജയിൽവാസം.
∙ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആയിരിക്കെ ദേശീയതലത്തിൽ നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിൽ പൊലീസ് അതിക്രമങ്ങൾക്ക് ഇരയായി.
പി.എ.മുഹമ്മദ് റിയാസിനെ ലക്ഷ്യം വയ്ക്കുന്നവർ ദേശീയതലത്തിലെ ഫാഷിസ്റ്റ് നീക്കങ്ങളെ കുറിച്ച് എന്തെങ്കിലും ഒരു വാക്ക് മിണ്ടിയിട്ട് കാലം എത്രയായി എന്നത് ആലോചിക്കണം!.