ത്രിപുരയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 32 സീറ്റുമായി ബിജെപി വീണ്ടും അധികാരത്തിലേക്കെത്തിയെങ്കിലും പാര്‍ടിക്ക് വലിയ ക്ഷീണമായിപ്പോയ ഒരു തോല്‍വിയുണ്ട്-ഉപ മുഖ്യമന്ത്രി ജിഷ്ണു ദേബ് ബര്‍മയുടെത്. രക്തബന്ധങ്ങള്‍ക്ക് വിലയില്ലെന്ന് തെളിയിക്കുന്ന തോല്‍വിയായിരുന്നു അത്. അതിനു കാരണമായി വിലയിരുത്തപ്പെടുന്നതാവട്ടെ സ്വന്തം അനന്തിരവനെ കുറച്ചു കണ്ടതും. അനന്തിരവന്റെ കൈ കൊണ്ടു തന്നെ അമ്മാവന്‍ കടുത്ത തോല്‍വിയറിഞ്ഞു.
ജിഷ്ണു ദേബിനെ തോല്‍പിച്ചത് സ്വന്തം അനന്തിരവന്റെ പാര്‍ടി തന്നെയായിരുന്നു. തിപ്ര മോത മേധാവി പ്രദ്യോത് ദേബര്‍മയുടെ അമ്മാവനാണ് ജിഷ്ണു ദേബ്. തിപ്ര മോത സ്ഥാനാര്‍ഥി സുബോധ് ദേബ് ബര്‍മയോട് ത്രിപുര വെസ്റ്റിലെ ചാരിലാം മണ്ഡലത്തിലാണ് ജിഷ്ണു ദേബ് പരാജയത്തിന്റെ കയ്പ് രുചിച്ചത്-858 വോട്ടിന്. കഴിഞ്ഞ തവണ 26,580 വോട്ടുകള്‍ക്ക് ഗംഭീരമായ വിജയം നേടിയ വ്യക്തിയായിരുന്നു ജിഷ്ണു ദേബ്.
വോട്ടെടുപ്പിന് മുമ്പ തന്‍രെ അനന്തിരവന്റെ നിലയെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാം വെറും കെട്ടുകാഴ്ചയാണെന്നും ഗോത്ര രാഷ്ട്രീയത്തിനുള്ള ഇടം പരിമിതമാണെന്നും ആണ് ജിഷ്ണു ദേബ് അഭിപ്രായപ്പെട്ടിരുന്നത്. ചെറുപ്പക്കാര്‍ക്കിടയില്‍ തിപ്ര മോതയ്ക്ക് കുറച്ച് പിന്തുണക്കാരുണ്ടെന്നേയുള്ളൂ എന്ന് പറഞ്ഞ് തിപ്രയെയും അനന്തിരവനെയും കുറച്ചു കാണിച്ചത് ജിഷ്ണുവിന് തിരിച്ചടിയായി എന്ന് വിശ്വസിക്കപ്പെടുന്നു.
പഴയ ത്രിപുര രാജകുടുംബത്തിൽ പെട്ട, ദേവ് വർമ്മ ദീർഘകാലമായി ബിജെപിയുടെ വിശ്വസ്തനായിരുന്നു, പാർട്ടി സംസ്ഥാനത്ത് ശക്തമാകുന്നതിന് മുമ്പ് തന്നെ അദ്ദേഹം പാർട്ടിയിൽ ചേർന്നു . ഏതാണ്ട് അഞ്ച് പതിറ്റാണ്ട് മുമ്പാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1989 നും 1993 നും ഇടയിൽ, നോർത്ത്-ഈസ്റ്റേൺ കൗൺസിൽ ഉപദേശക സമിതി അംഗവും ഇന്ത്യൻ നാഷണൽ കൗൺസിൽ ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജിന്റെ കൺവീനറും ആയിരുന്നു.
ആദ്യം കോണ്‍ഗ്രസിലായിരുന്നു ജിഷ്ണു ദേബ്. രാമക്ഷേത്രപ്രസ്ഥാനത്തിന്റെ കാലത്ത് അദ്ദേഹം ബിജെപിയിലേക്ക് മാറി. അന്ന് പക്ഷേ പാര്‍ടിക്ക് ത്രിപുരയില്‍ പിന്തുണ തുച്ഛമായിരുന്നു. 1993-ല്‍ ബി.ജെ.പി. ദേശീയ കൗണ്‍സിലില്‍ അംഗമായ ജിഷ്ണു ദേബ് പിന്നീട് ത്രിപുരയുടെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടു.
1996-ൽ കിഴക്കൻ ത്രിപുര നിയോജക മണ്ഡലത്തിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടർന്ന് 1998-ലെ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിലും 1999 ലോക്‌സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചു . മൂന്ന് തവണയും പരാജയപ്പെട്ടു. എന്നാൽ ജിഷ്ണു ദേബർമ്മ 29 ശതമാനം വോട്ട് നേടി. അത് അന്ന് ത്രിപുരയിൽ ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉയർന്ന വോട്ട് ആയിരുന്നു . 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, അന്ന് കോൺഗ്രസിലായിരുന്ന പ്രദ്യോതിനെതിരെ തുറുപ്പുചീട്ടായി ബിജെപി ഉയർത്തിക്കാട്ടിയത് ജിഷ്ണു ദേബർമ്മയെ ആയിരുന്നു.