റബർ വില കൂട്ടിയാൽ ബിജെപിയെ വിജയിപ്പിക്കാമെന്നും കേരളത്തിൽ അവർക്കു ലോക്‌സഭാംഗം ഇല്ലെന്ന ഖേദം ഇല്ലാതാക്കാമെന്നും ഉള്ള തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന കേവലം വൈകാരികമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്റ്റാൻ സ്വാമിയെന്ന വന്ദ്യവൈദികനെ ജയിലിലടച്ചുകൊന്ന സർക്കാരാണ് കേന്ദ്രത്തിലേതെന്നും സതീശൻ വിമർശിച്ചു.
എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും മാര്‍ പാംപ്ലാനിയുടെ അഭിപ്രായ പ്രകടനത്തിനെതിരെ വിമര്‍ശനവുമായി രംഗത്തു വന്നതിനു പിന്നാലെയാണ് സതീശനും പ്രതികരിച്ചിരിക്കുന്നത്. ഉത്തരേന്ത്യയില്‍ പല സംസ്ഥാനത്തും ക്രൈസ്തവരെ ആക്രമിക്കുകയും പള്ളികള്‍ തകര്‍ത്തുകൊണ്ടിരിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ ആണോ മഹാന്‍മാര്‍ ആയി ബിഷപ്പ് കാണുന്നത് എന്ന് വേണുഗോപാല്‍ പ്രതികരിച്ചിരുന്നു.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മാര്‍ പാംപ്ലാനിയുടെ പ്രതികരണം അസാധ്യമെന്ന് പ്രതികരിച്ചിരുന്നു. റബ്ബര്‍ വിലത്തകര്‍ച്ചയ്ക്ക് കാരണം കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരാണെന്നും അവര്‍ കര്‍ഷകരെ രക്ഷിക്കാന്‍ തയ്യാറല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
ബി.ജെ.പി.യെ തൊട്ടുകൂടായ്മയോടെ കാണേണ്ട കാര്യമൊന്നുമില്ല, കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന ഒരു പാര്‍ടിയല്ലേ എന്നാണ് മാര്‍ പാംപ്ലാനി ചോദിച്ചത്. ബി.ജെ.പി. എന്ന പാര്‍ടിയെ വെറുമൊരു പാര്‍ടിയായി കാണുന്നതില്‍ കാര്യമില്ലെന്നും സംഘപരിവാറിന്റെ അജണ്ട നടപ്പാക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ കാണേണ്ടതുണ്ടെന്നും വിമര്‍ശനം ഉയര്‍ന്നിരിക്കയാണ്. മാര്‍ പാംപ്ലാനി ഇത്തരത്തില്‍ പറയുമ്പോഴും ഛത്തീസ്ഗഢില്‍ ക്രൈസ്തവര്‍ ഭീകരമായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. എല്ലാം ഇട്ടെറിഞ്ഞ് ഓടിപ്പോയ അവര്‍ക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ പോലും സാധിച്ചിട്ടില്ല. കേരളത്തിലെ സാഹചര്യം മാത്രം കണ്ടുള്ള ഒരു അപക്വമായ പ്രസ്താവനയാണ് ബിഷപ്പ് പാംപ്ലാനി നടത്തിയതെന്ന് ക്രൈസ്തവ പുരോഹിതര്‍ ഉള്‍പ്പെടെ പ്രതികരണവുമായി രംഗത്തു വന്നു കഴിഞ്ഞു.
‘‘റബർ കർഷകരുടെ സങ്കടങ്ങളിൽനിന്നുണ്ടായ ഒരു പ്രസ്താവനയാണത്. ക്രൈസ്തവ ന്യൂനപക്ഷം നമ്മുടെ രാജ്യത്തു നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സംഘപരിവാർ സംഘടനകളുടെ ആക്രമണങ്ങളാണ്. ഈ പ്രസ്താവന വൈകാരികമായ ഒന്നാണ്. അതിനപ്പുറത്തേക്ക് അതിലൊന്നുമുണ്ടെന്ന് കരുതുന്നില്ല’’ –സതീശൻ പറഞ്ഞു.
കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമമായ ആലക്കോടു നടന്ന കർഷക ജ്വാല എന്ന പരിപാടിയിൽ തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയിൽ നടത്തിയ പ്രസംഗമാണ് കേരളത്തിലെ കത്തോലിക്കാ സഭ ബിജെപിയോടു സ്വീകരിക്കുന്ന നിലപാട് വീണ്ടും ചർച്ചയാക്കിയത്. റബർ വില കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിച്ച് ആ വിലയ്ക്ക് കർഷകരിൽനിന്നു റബർ വാങ്ങിയാൽ, ബിജെപിക്ക് കേരളത്തിൽ ഒരു എംപി പോലുമില്ലെന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരുമെന്നായിരുന്നു ബിഷപ്പിന്റെ പ്രസംഗം.