നിയമസഭയിലും പുറത്തുമായി ഇന്നലെ ഭരണ-പ്രതിപക്ഷാംഗങ്ങളും വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങളും ഉള്‍പ്പെട്ട സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തിന്റെയും പരാതിയില്‍ കേസെടുത്തു. ഏഴ് പ്രതിപക്ഷ എം.എല്‍.എ.മാര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേര്‍ക്കെതിരെയുമാണ് കേസ്. ഭരണപക്ഷത്തെ അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമിനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ദേവിനും എതിരെ കേസുണ്ട്.
പ്രതിപക്ഷത്തെ റോജി എം. ജോണ്‍, ഉമ തോമസ്, കെ.കെ.രമ, പി.കെ.ബഷീര്‍, അന്‍വര്‍ സാദത്ത്, ഐ.സി. ബാലകൃഷ്‌ണന്‍, അനൂപ് ജേക്കബ് എന്നീ ജനപ്രതിനിധികള്‍ക്കെതിരെയാണ് കേസെടുത്തിട്ടുളളത്. വനിതാ വാച്ച് ആൻഡ് വാർഡിന്റെ പരാതിയിലാണ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തത്. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫാണ് ഭരണപക്ഷത്തിനെതിരെ മ്യൂസിയം പൊലീസില്‍ പരാതി നൽകിയത്.
ഭരണപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ അനുസരിച്ചാണ് കേസ്. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കലാപശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
എച്ച്.സലാം, സച്ചിൻദേവ് എന്നിവരും അഡി.ചീഫ് മാർഷലും കണ്ടാലറിയാവുന്ന വാച്ച് ആൻഡ് വാർഡും ഉദ്യോഗസ്ഥരും ചേർന്ന് തന്നെ കയ്യേറ്റം ചെയ്തതായി സനീഷ് കുമാർ ജോസഫിന്റെ പരാതിയിൽ പറയുന്നു. പിടിച്ചു തള്ളി തറയിലിട്ടു. കഴുത്തിലും നെഞ്ചിലും ബൂട്ടിട്ട് ചവിട്ടിയെന്നും പരാതിയില്‍ പറയുന്നു. ഐപിസി 323, 324, 34 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ചീഫ് മാർഷൽ ഓഫിസില്‍നിന്ന് സ്പീക്കറുടെ ഓഫിസിലേക്കു പോകുമ്പോൾ തന്നെയും ചീഫ് മാർഷലിനെയും പ്രതിപക്ഷ എംഎൽഎമാർ അസഭ്യം വിളിച്ച് ആക്രമിച്ചതായി വനിതാ വാച്ച് ആന്‍ഡ് വാർഡിന്റെ പരാതിയിൽ പറയുന്നു.