ഓസ്കര്‍ വേദിയില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ ആർ ആർ ആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് സംഗീത സംവിധായകൻ എം.എം കീരവാണി പുരസ്കാരം ഏറ്റുവാങ്ങുമ്പോള്‍ തന്റെ പ്രസംഗത്തിൽ പരാമർശിച്ച “കാര്‍പ്പെന്‍റേഴ്സ്” ആശാരിമാർ ആണെന്ന് തെറ്റിദ്ധരിച്ച് പ്രബുദ്ധ മലയാളികൾ .
“കാര്‍പ്പെന്‍റേഴ്സ്” കേട്ടാണ് ഞാന്‍ വളര്‍ന്നത്. ഇന്ന് ഓസ്‌കറുമായി ഇവിടെ നില്‍ക്കുന്നു…” .ഓസ്കര്‍ വേദിയില്‍ വെച്ച് കീരവാണി പറഞ്ഞത് ഇതായിരുന്നു. ആ ‘കാര്‍പെന്‍റേഴ്സ്’ എന്താണെന്ന് തിരഞ്ഞവർ വേഗം ട്രോളിയത് ആശാരിമാർ എന്ന നിലയിൽ ആയിരുന്നു.
എന്നാൽ ചുരുങ്ങിയ കാലം കൊണ്ട് ലോകശ്രദ്ധ നേടിയ വിഖ്യാത അമേരിക്കൻ സംഗീതജ്ഞരാണ് റിച്ചാർഡ് കാർപ്പെന്ററും അനിയത്തി കാരൻ കാർപ്പെന്ററും. അവർ അറിയപ്പെട്ടത് ‘കാർപ്പെന്റേഴ്സ്’ എന്ന പേരിലാണ്. ഓസ്കാർ വേദിയിൽ എം എം കീരവാണി പറഞ്ഞത് ‘കാർപ്പെന്റേഴ്സിനെ’ കേട്ടാണ് താൻ വളർന്നതെന്നാണ്.
കാര്‍പെന്‍റേഴ്‌സിനെപ്പറ്റി പ്രമുഖ പാട്ടെഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ രവി മേനോൻ പങ്കുവച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുകയാണ് :
മരപ്പണിക്കാരല്ല കീരവാണിയുടെ കാർപെന്റേഴ്‌സ്… എന്റേയും
“കാർപെന്റേഴ്‌സിന്റെ ഗാനങ്ങൾ കേട്ട് വളർന്ന കൗമാരത്തെ കുറിച്ച് ഓസ്കർ വേദിയിൽ കീരവാണി പരാമർശിച്ചു കേട്ടപ്പോൾ പ്രത്യേകിച്ചൊരു സന്തോഷം. എന്റെയും കൗമാര സ്മൃതികളുടെ ഭാഗമാണല്ലോ അവർ.. പ്രത്യേകിച്ച് “യെസ്റ്റർഡേ വൺസ് മോർ…….” (കീരവാണിയുടെ കാർപെന്റെഴ്സ് പ്രസ്താവന ചില ഓൺലൈൻ മാധ്യമങ്ങളിലും ചാനലുകളിലും “ആശാരിമാരുടെ” പാട്ടായി വ്യാഖാനിക്കപ്പെട്ട സാഹചര്യത്തിൽ ഈ പഴയ കുറിപ്പിന് പ്രസക്തി ഉണ്ടെന്ന് തോന്നുന്നു..)”