ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണത്തിന് കരാര്‍ ലഭിച്ച കമ്പനി സോണ്ട-യുമായി മുഖ്യമന്ത്രി പിണറായി വിജയന് ബന്ധമുണ്ടെന്ന് ആരോപണം ആവര്‍ത്തിച്ച് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി. തന്റെ ആരോപണം സ്ഥാപിക്കാനായി ചില ചിത്രങ്ങളും ചമ്മണി മാധ്യമങ്ങൾക്കു മുന്നിൽ കാണിച്ചു. സോണ്ട കമ്പനി മേധാവികളുമായി മുഖ്യമന്ത്രി നെതര്‍ലന്‍ഡ്‌സില്‍ കൂടിക്കാഴ്ച നടത്തിയെന്നും ഇതിന് തൊട്ടടുത്ത ദിവസമാണ് കേരളത്തിലെ മൂന്ന് കരാറുകള്‍ ഇവര്‍ക്ക് ലഭിച്ചതെന്നുമാണ് ചമ്മിണി ആരോപിക്കുന്നത് . മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസുമടക്കമുള്ളവര്‍ കമ്പനി മേധാവിമാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് ടോണി ചമ്മിണി പുറത്തുവിട്ടത്. കമ്പനിയുടെ പ്രതിനിധികള്‍ തങ്ങളുടെ സംസ്ഥാനത്തെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത് സ്വാഭാവികമാണ്, എന്നാല്‍ കരാര്‍ ലഭിച്ചതില്‍ അസ്വാഭാവികമായ ബന്ധങ്ങള്‍ ഉണ്ടെന്നാണ് ടോണി ചമ്മണിയുടെ വാദം.
ടോണി പുറത്തു വിട്ട ചിത്രമാണ് അദ്ദേഹം ഉന്നയിക്കുന്ന ആരോപണത്തിനുള്ള തെളിവ് . ഖരമാലിന്യ സംസ്‌കരണ രംഗത്തെ ജര്‍മന്‍ കമ്പനിയായ സോണ്ട ഗ്ലോബല്‍ ഇന്‍ഫ്ര ജിഎംബിഎച്ച്-ന്റെ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ നെതര്‍ലാന്‍ഡില്‍ സന്ദര്‍ശിച്ചു എന്നാണ് ഈ ചിത്രത്തിന്റെ വിശദാംശം എന്ന് ടോണി പറയുന്നത്.
“2019 മെയ് എട്ട് മുതല്‍ 12 വരെ മുഖ്യമന്ത്രി നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശിച്ചപ്പോള്‍ സോണ്ട കമ്പനിയുടെ ഉന്നതരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സോണ്‍ട ഡയറക്ടര്‍ ഡെന്നീസ് ഈപ്പന്‍ അടക്കമുള്ളവര്‍ ഇതില്‍ പങ്കെടുത്തു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കെ.എസ്‌ഐ.ഡി.സി. സിംഗിള്‍ ടെന്‍ഡറായി സോണ്ടയ്ക്ക് കരാര്‍ കൊടുക്കാന്‍ തീരുമാനിച്ചത്. മെയ് 12ന് മുഖ്യമന്ത്രി നെതര്‍ലന്‍ഡ്‌സില്‍ നിന്ന് തിരിച്ചെത്തി. മെയ് 14ന് കോഴിക്കോട് സോണ്ട കമ്പനി സിംഗിള്‍ ടെന്‍ഡറില്‍ കരാറായി. പിന്നീട് കൊച്ചിയും കൊല്ലത്തും ഇവര്‍ക്ക് കരാറായി. മൂന്ന് ഇടങ്ങളിലും നിയമാനുസൃതമായിട്ടല്ല കരാര്‍ നടത്തിയിട്ടുള്ളത്.”–ടോണി ചമ്മണി ആരോപിക്കുന്നു.