പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിൽ 80 ദിവസം ജയിലിൽ കിടന്ന ശേഷം പുറത്തിറങ്ങിയ കോൺഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മന്ത്രിയുമായ രാജ പടേരിയ നല്‌കുന്ന ഉപദേശം ഇതാണ്– “നിങ്ങളെ കുഴപ്പത്തിലാക്കുന്ന ഒന്നും ചെയ്യരുത്.”
മഹാത്മാഗാന്ധിയുടെയും ബാബാസാഹേബ് അംബേദ്കറിന്റെയും തത്വങ്ങൾ പിന്തുടരുന്നതിനാലാണ് തന്നെ നിശ്ശബ്ദനാക്കാൻ ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. “ഞാൻ ജാതി വ്യവസ്ഥയ്ക്ക് എതിരാണ്. എന്നാൽ നാഥുറാം ഗോഡ്‌സെ, വീർ സവർക്കർ, എംഎസ് ഗോൾവാൾക്കർ എന്നിവരുടെ തത്വങ്ങളാണ് ബിജെപി പിന്തുടരുന്നത്. നമ്മുടെ ഭരണഘടന സംരക്ഷിക്കാനും രാജ്യത്തെ ആദിവാസികളുടെയും ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഞാൻ സംസാരിച്ചത്.”– രാജ പടേരിയ പറഞ്ഞു. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതായി പോലീസ് അറിയിച്ചതിനെത്തുടർന്ന് മാർച്ച് 4 ന് മധ്യപ്രദേശ് ഹൈക്കോടതി പടേരിയയെ ജാമ്യത്തിൽ വിട്ടു.
കഴിഞ്ഞ വർഷം ഡിസംബർ 13 ന് മധ്യപ്രദേശിലെ പവായിൽ നടന്ന യോഗത്തിൽ കോൺഗ്രസ് പ്രവർത്തകരോട് മോദിയെ കൊല്ലാൻ തയ്യാറാകൂ എന്ന് പറയുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്ന് പടേരിയയെ അറസ്റ്റ് ചെയ്തു. “മോദി തിരഞ്ഞെടുപ്പ് അവസാനിപ്പിക്കും. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കും. ദലിതുകളുടെയും ഗോത്രവർഗക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും ഭാവി അപകടത്തിലാണ്. നിങ്ങൾക്ക് ഭരണഘടനയെ രക്ഷിക്കണമെങ്കിൽ മോദിയെ കൊല്ലാൻ തയ്യാറാവുക.”– ഇതായിരുന്നു പടേരിയ പ്രസംഗിച്ചത്.മോദിയെ പരാജയപ്പെടുത്തുക എന്ന അർത്ഥത്തിലാണ് തിരഞ്ഞെടുപ്പിൽ മോദിയെ ഇല്ലാതാക്കുക എന്ന് ആലങ്കാരികമായി പറഞ്ഞത് എന്ന് പടേരിയ പറഞ്ഞു.