കേരളത്തിന്റെ ബജറ്റില്‍ കാറുകളുടെ നികുതി വര്‍ധിപ്പിച്ചും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ സെസ്സ് കൂട്ടിയുമുള്ള നിര്‍ദ്ദേശങ്ങള്‍ സമൂഹത്തിലെ സമ്പന്നരെ നോവിക്കാത്തതും എന്നാല്‍ ഇടത്തരം, മധ്യവിഭാഗങ്ങള്‍ക്ക് നല്ല ഭാരം സമ്മാനിക്കുന്നതുമാണെന്ന ആക്ഷേപം ഉയരുന്നു. അഞ്ചുലക്ഷം രൂപ വരെയുള്ള കാറുകള്‍ക്ക് ഒരു ശതമാനവും അഞ്ച് മുതല്‍ 15 ലക്ഷം വരെയുള്ളവയ്ക്ക് രണ്ടു ശതമാനവും 15 ലക്ഷത്തിനു മേലുള്ള കാറുകള്‍ക്ക് ഒരു ശതമാനവുമാണ് നിരക്ക് വര്‍ധന. നിലവില്‍ അഞ്ചുലക്ഷത്തിനു താഴെ വിലയുള്ള കാറുകള്‍ തുലോം നാമമാത്രമാണ്. അതിനാല്‍ ഈ വിഭാഗത്തില്‍ ഒരു ശതമാനം വര്‍ധന എന്നതില്‍ വലിയ കാര്യമില്ലാത്ത സ്ഥിതിയാണ്. എന്നാല്‍ ഇടത്തരക്കാരും മധ്യവര്‍ഗക്കാരും അഞ്ച്-15 ലക്ഷം പരിധിയിലുള്ള വാഹനങ്ങളാണ് വാങ്ങുന്നതിന് സാധ്യതയുള്ളത്. ആ വിഭാഗത്തിലാണ് ഏറ്റവും അധികം വര്‍ധന. എന്നാല്‍ സമ്പന്നര്‍ തിരഞ്ഞെടുക്കുന്ന ആഡംബര സ്വഭാവമുള്ള കാറുകള്‍ 15 ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് ഒരു ശതമാനം നികുതി വര്‍ധന മാത്രമാണ്.
ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന കാറുകൾ അഞ്ചുലക്ഷം മുതൽ 15 ലക്ഷംരൂപ വരെയുള്ളതാണ്. ഇവയുടെ വിലയാണ് രണ്ട് ശതമാനം കൂട്ടിയത്.പ്രഖ്യാപനം ഏപ്രിൽ ഒന്നിന് നിലവിൽ വരുന്നതോടെ അഞ്ചരലക്ഷത്തോളം രൂപ വിലയുള്ള കാർ വാങ്ങുന്ന ഒരാൾ പതിനൊന്നായിരം രൂപയോളം ഇപ്പോഴുള്ളതിനേക്കാൾ അധികം നൽകേണ്ടിവരും എന്നാണ് ഏകദേശ കണക്കെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. രണ്ടുലക്ഷം രൂപവരെ വിലയുള്ള പുതിയ ബൈക്കുകളുടെ ഒറ്റത്തവണ നികുതിയിൽ രണ്ട് ശതമാനം വർദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഇതും കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെയും മദ്ധ്യവർഗത്തെയും തന്നെയാണ്. എന്നാൽ കോൺട്രാക്റ്റ് ക്യാരേജ് സ്റ്റേറ്റ്, ക്യാരേജ് വാഹനങ്ങളുടെ നികുതിയിൽ 10 ശതമാനം കുറവ് വരുത്തിയത് നേട്ടമാണ് . പുതുതായി വാങ്ങുന്ന ഇലക്ട്രിക് മോട്ടോർ കാബ്, ഇലക്ട്രിക് ടൂറിസ്റ്റ് മോട്ടോർ കാബ് എന്നിവയ്ക്ക് നിലവിൽ 6 ശതമാനം മുതൽ 20 ശതമാനം വരെയാണ് ഒറ്റത്തവണ നികുതി. ഇത് വാഹനവിലയുടെ അഞ്ച് ശതമാനമായി കുറച്ചതും ആശ്വാസമാണ്.