തുർക്കി, സിറിയ, ലെബനൻ, ഇസ്രായേൽ എന്നിവിടങ്ങളിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരണം 2300 കവിഞ്ഞു. പ്രഭവകേന്ദ്രമായ തുർക്കിയിലും അതിനടുത്തുള്ള സിറിയയിലുമാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ. മരണസംഖ്യ ഇപ്പോഴും ഉയർന്നുവരികയാണ്.
തുർക്കിയിലെ ഗാസിയാൻടെപ് നഗരമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സിറിയൻ അതിർത്തിയിൽ നിന്ന് 90 കിലോമീറ്റർ അകലെയാണിത്. അതുകൊണ്ടാണ് അതിന്റെ പരിസര പ്രദേശങ്ങളിൽ കൂടുതൽ നാശമുണ്ടായത്. പത്തോളം കെട്ടിടങ്ങൾ തകർന്നു, അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്.
തുർക്കിയിലാണ് മരണസംഖ്യ കൂടുതൽ.തുർക്കിയിലെ പ്രധാന നഗരവും പ്രവിശ്യാ തലസ്ഥാനവുമായ ഗാസിയാൻടെപ്പിൽ നിന്ന് 33 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ഭൂകമ്പം നാശം വിതച്ച തുർക്കിയിൽ സഹായഹസ്തവുമായി എത്തിയ ലോകനേതാക്കളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടുന്നു. “ഇന്ത്യ തുർക്കിയിലെ ജനങ്ങളോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു, ഈ ദുരന്തത്തെ നേരിടാൻ സാധ്യമായ എല്ലാ സഹായവും നൽകാൻ തയ്യാറാണ്”– പ്രധാനമന്ത്രി ഒരു സന്ദേശത്തിൽ പറഞ്ഞു.
ഇന്ത്യ ദുരിതാശ്വാസ സാമഗ്രികൾ സഹിതം ദേശീയ ദുരന്ത നിവാരണ സേനയുടെയും മെഡിക്കൽ ടീമുകളുടെയും തിരച്ചിൽ, രക്ഷാപ്രവർത്തന സംഘങ്ങളെ തുർക്കിയിലേക്ക് അയയ്ക്കുന്നുണ്ട്.
യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ (USGS) കണക്കനുസരിച്ച് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം 78 തുടർചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട് . ഇവയുടെയെല്ലാം തീവ്രത 4 നും 6 നും ഇടയിൽ തുടർന്നു.
ആദ്യത്തെ ഭൂകമ്പത്തെ തുടർന്നുണ്ടായ 7 തുടർചലനങ്ങളുടെ തീവ്രത 5-ൽ കൂടുതലായിരുന്നു. അടുത്ത ഏതാനും മണിക്കൂറുകളിലും ദിവസങ്ങളിലും തുടർചലനങ്ങൾ അനുഭവപ്പെടുമെന്ന് വിദഗ്ധർ പറയുന്നു.