ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ നടപടികൾ വ്യാഴാഴ്ച അവസാനിച്ചപ്പോൾ, ഭരണകക്ഷിയായ ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യത്തിനെതിരായ സംയുക്ത പോരാട്ടത്തിന്റെ ഇടതു സാധ്യത തള്ളി ടിപ്ര മോത എന്ന തദ്ദേശീയ സ്വത്വ രാഷ്ട്രീയ പാര്‍ടി ഇരു മുന്നണികളിലുമില്ലാതെ സ്വന്തം നാല്‍പത്തിരണ്ട് സ്ഥാനാര്‍ഥികളെയും മല്‍സരത്തില്‍ നിലനിര്‍ത്തിയിരിക്കയാണ്.
13 സീറ്റുകളിൽ സിപിഎമ്മുമായി സീറ്റ് പങ്കിടൽ ധാരണയിലെത്തിയിട്ടും 17 സ്ഥാനാർത്ഥികളെ നിർത്തിയ കോണ്‍ഗ്രസ് അവരുടെ നാല് സ്ഥാനാര്‍ഥികളെയും പിന്‍വലിച്ച് സഖ്യത്തിലെ അസ്വാരസ്യങ്ങള്‍ ഒഴിവാക്കിയതോടെ ഇടതുക്യാമ്പില്‍ ആശ്വാസമായിട്ടുണ്ട്. ഇരു പാര്‍ടികളുടെയും ഉന്നത ദേശീയ നേതാക്കളുടെ ഇടപെടലാണ് ഫലം ചെയ്തത്. ഇതോടെ സിപിഎം 47 സീറ്റിലും കോണ്‍ഗ്രസ് 13 സീറ്റിലും മല്‍സരിക്കും. ആകെ 60 സീറ്റാണ് ത്രിപുര നിയമസഭയിലുള്ളത്. എന്നാല്‍ 42 സീറ്റില്‍ മല്‍സരിക്കുന്ന തിപ്ര മോതയെ മെരുക്കാന്‍ ഇടതു സഖ്യത്തിന് സാധിച്ചിട്ടില്ല.
എന്നാല്‍ രഹസ്യമായി തിപ്ര മോതയുമായി ധാരണയുണ്ടാക്കാനുള്ള ശ്രമം സി.പി.എം. നടത്തുന്നുണ്ട്. ചില സീറ്റുകളില്‍ തീര്‍ച്ചയായും ധാരണ ഉണ്ടാകുമെന്നാണ് ഇപ്പോഴത്തെ നില.
ഇത്തവണ ത്രിപുര ഇലക്ഷനിലെ ‘ കറുത്ത കുതിര’ യാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പാര്‍ടിയാണ് തിപ്ര മോത. തിപ്ര മോത ഈ തിരഞ്ഞെടുപ്പില്‍ രഹസ്യമായെങ്കിലും തുണയ്ക്കുന്നവര്‍ക്ക് സംസ്ഥാന ഭരണം ലഭിക്കുമെന്ന കാഴ്ചപ്പാടാണ് ത്രിപുരയില്‍ പൊതുവെയുള്ളത്.
ബി.ജെ.പി. മുന്നണിയില്‍ സഖ്യ കക്ഷിയായി ഐ.പി.എഫ്.ടി. എന്ന മറ്റൊരു തദ്ദേശീയ സ്വത്വ പാര്‍ടി ഉണ്ട്. ഇത്തവണ ഇടതു-കോണ്‍ഗ്രസ് സഖ്യം തിപ്ര മോതയെ കൂട്ടുപിടിക്കുമെന്ന അഭ്യൂഹം നേരത്തെ ശക്തമായിരുന്നു. എന്നാല്‍ പ്രത്യേക തിപ്രലാന്‍ഡ് എന്ന സംസ്ഥാന പദവി അവകാശവാദത്തിന് രേഖാമൂലമായ പിന്തുണ നല്‍കിയാലേ തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കൂ എന്ന നിബന്ധന അംഗീകരിക്കാത്തതിനെ തുടര്‍ന്ന ഇടതു-കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാകാന്‍ തിപ്ര മോത വിസമ്മതിക്കുകയായിരുന്നു.
ചില സീറ്റുകളില്‍ നിന്നും സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ തിപ്ര മേധാവി പ്രദ്യോത് കിഷോര്‍ സമ്മതിച്ചുവെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി ഉറപ്പിച്ചു പറഞ്ഞെങ്കിലും അത് പ്രതീക്ഷിച്ചതു പോലെ നടപ്പായില്ലെന്ന് പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രമായിരുന്നു ചൗധരിയുടെ നേരത്തെയുള്ള അവകാശവാദമെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
സംസ്ഥാനത്തെ ആദിവാസി സ്വയംഭരണാധികാരമുള്ള ജില്ലാ കൗൺസിൽ ഭരിക്കുന്ന തിപ്ര മോത ഒറ്റയ്ക്ക് മത്സരിക്കാനാണ് നീക്കം. ഒരു രാഷ്ട്രീയ പാർട്ടിയും ഗ്രേറ്റർ തിപ്രലാൻഡ് എന്ന തങ്ങളുടെ പ്രധാന ആവശ്യത്തെക്കുറിച്ച് രേഖാമൂലം ഉറപ്പ് നൽകിയിട്ടില്ലഎന്നതിനാൽ തന്റെ പാർട്ടി പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലത് എന്ന് പാർട്ടി മേധാവി പ്രദ്യോത് കിഷോർ ആവർത്തിച്ച് പറഞ്ഞു. .