ക്രിസ്ത്യാനികള്‍ക്കും മുസ്ലീംകള്‍ക്കും എതിരെ വിദ്വേഷ പ്രസംഗം നടത്തുന്നുവെന്നാരോപിതയായ സീനിയര്‍ ലോ ഓഫീസര്‍ ലക്ഷ്മണ വിക്ടോറിയ ഗൗരിയെ ഹൈക്കോടതി ജഡ്ജിമാരുടെ നിയമന പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകരുടെ സംഘം രാഷ്ട്രപതിക്കും സുപ്രീംകോടതി കൊളീജിയത്തിനും കത്തയച്ചു. കൊളീജിയത്തിന്റെ ശുപാര്‍ശയില്‍ അഭിഭാഷകര്‍ കത്തില്‍ ആശങ്കയും നിരാശയും പ്രകടിപ്പിച്ചു. മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരായ എൻജിആർ പ്രസാദ്, ആർ വൈഗൈ, എസ്എസ് വാസുദേവൻ, അന്ന മാത്യു, ഡി നാഗശൈല, ടി മോഹൻ, എസ് ദേവിക എന്നിവരുൾപ്പെടെ നിരവധി പേർ കത്തിൽ ഒപ്പു വെച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ചിലെ അസിസ്റ്റന്റ് സോളിസിറ്റർ ആണ് ഇപ്പോൾ ഗൗരി.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗളും കെ എം ജോസഫും അടങ്ങുന്ന സുപ്രീം കോടതി കൊളീജിയം ജനുവരി 17 ന് ഗൗരിയുടെ പേരും മറ്റ് നാല് പേരുടെ പേരും മദ്രാസ് ഹൈക്കോടതിയിലേക്ക് നിർദ്ദേശിച്ചിരുന്നു.