ലൈഫ് മിഷൻ ഫ്ലാറ്റ് വിഷയത്തിൽ നിയമസഭയിൽ ഭരണ–പ്രതിപക്ഷ ബഹളം. അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ മാത്യു കുഴൽനാടൻ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തത് മുഖ്യമന്ത്രിയുടെ രൂക്ഷ പ്രതികരണത്തിനും വൻ ബഹളത്തിനും ഇടയാക്കി. യുഎഇ കോൺസുലേറ്റ് ജനറലും ശിവശങ്കറും സ്വപ്നയും ക്ലിഫ് ഹൗസിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ഇഡിയുടെ റിമാൻഡ് റിപ്പോർട്ടെന്നും മുഖ്യമന്ത്രി ഇക്കാര്യം നിഷേധിക്കുമോയെന്നുമായിരുന്നു മാത്യു കുഴൽനാടൻ ചോദിച്ചത്. ഇത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. “പച്ചക്കള്ളമാണ്. എന്നെ ആരും കണ്ടില്ല, സംസാരിച്ചിട്ടില്ല’” എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ ഭരണ, പ്രതിപക്ഷ അംഗങ്ങൾ ഇരിപ്പടത്തിൽനിന്ന് എഴുന്നേറ്റ് ബഹളമുണ്ടാക്കി.
ശിവശങ്കറിന് സ്വപ്ന സുരേഷ് അയച്ച വാട്സാപ് ചാറ്റ് പുറത്തു വന്നിട്ടുണ്ടെന്നും, യുഎഇ കോൺസുലേറ്റിന് റെഡ് ക്രസന്റുമായി കരാറിൽ ഏർപ്പെടാൻ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിത്തരണമെന്നാണ് ചാറ്റിൽ പറയുന്നതെന്നും മാത്യു പറഞ്ഞു.
“അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ വിളിക്കാനാണ് ശിവശങ്കർ സ്വപ്നയോട് പറയുന്നത്. തെറ്റാണെങ്കിൽ നിഷേധിക്കാനുള്ള തന്റേടം മുഖ്യമന്ത്രി കാണിക്കണം. 2019 ജൂലായിലെ ഇഡി റിമാൻഡ് റിപ്പോർട്ടിൽ കോൺസുലേറ്റ് ജനറലും ശിവശങ്കറും സ്വപ്നയും മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയെന്ന് പറയുന്നുണ്ട്’– മാത്യു കുഴൽനാടൻ പറഞ്ഞു. പച്ചക്കള്ളമാണ് മാത്യു കുഴൽനാടൻ പറയുന്നതെന്നും താൻ ആരെയും കണ്ടില്ലെന്നും ആരുമായും സംസാരിച്ചില്ലെന്നും മുഖ്യമന്ത്രി ക്ഷുഭിതനായി മറുപടി നൽകി.