മോദി ഡോക്യൂമെന്ററിയിലൂടെ കേന്ദ്ര സർക്കാരിന്റെ കണ്ണിലെ കരടായി മാറിയ ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായനികുതി വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന. പരിശോധന ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷവും നടന്നുകൊണ്ടിരിക്കയാണ്. ബിബിസിയുടെ അന്താരാഷ്ട്ര ചാനല്‍ വിഭാഗത്തിലും ബിബിസിയുടെ അഞ്ച് ഇന്ത്യന്‍ ഭാഷാ ചാനല്‍ വിഭാഗങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ജീവനക്കാരെ ഓഫീസിനകത്തേക്ക് കടത്തിവിടുന്നില്ല. അവരോട് സ്വന്തം താമസസ്ഥലത്തേക്ക് മടങ്ങാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി പറയുന്നു. കമ്പനിയുടെ ബിസിനസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും അതിന്റെ ഇന്ത്യൻ വിഭാഗവുമായി ബന്ധപ്പെട്ട രേഖകളും വകുപ്പ് പരിശോധിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. റെയ്ഡല്ല സര്‍വ്വേ ആണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
ഇന്നു രാവിലെയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബിബിസി ഓഫിസുകളിൽ എത്തിയത്. രാജ്യാന്തര നികുതി, വിനിമയം എന്നിവയിലെ ക്രമക്കേടുകളെക്കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ചില മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തതായും പറയുന്നു. രാവിലെ 11 മണിക്കു ശേഷമായിരുന്നു ഒരേ സമയം റെയ്ഡ്.
വിനാശ കാലേ വിപരീത ബുദ്ധി എന്ന് പ്രതികരിച്ചു കൊണ്ട് കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് കേന്ദ്രസര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചു രംഗത്തെത്തിയിട്ടുണ്ട്. സി.പി.എം., തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.