സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ നാല് വർഷത്തിന് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയ സിനിമ “പത്താൻ” ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ നിന്ന് 901 കോടി രൂപ സമാഹരിച്ചു വിസ്മയം സൃഷ്ടിച്ചു. യാഷ് രാജ് ഫിലിംസ് പറയുന്ന കണക്കു പ്രകാരം ഇന്ന് റിലീസിന്റെ മൂന്നാം വെള്ളിയാഴ്ച ഇന്ത്യയിൽ 5.90 കോടി രൂപ സമാഹരിച്ചു.
“ലോകമെമ്പാടുമുള്ള മൊത്തം ഗ്രോസ് അവിശ്വസനീയമായ 901 കോടി രൂപയാണ് (ഇന്ത്യയിലെ ഗ്രോസ്: 558.40 കോടി രൂപ, വിദേശത്ത്: 342.60 കോടി രൂപ)” കമ്പനി പത്രക്കുറിപ്പിൽ പറഞ്ഞു. ഹിന്ദി സിനിമാ ചരിത്രത്തിൽ ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി “പത്താൻ” മാറിയെന്നും കമ്പനി പറയുന്നു.
ഹിന്ദു-മുസ്ലീം മത മൗലികവാദ സംഘടനങ്ങളും കേന്ദ്രങ്ങളും പത്താന്‍ സിനിമയ്‌ക്കെതിരായി കനത്ത ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ മുഴക്കിയതും സിനിമയിലെ ഗാനരംഗത്തെയും ദീപിക പദുക്കോണിന്റെ കാവി നിറമുള്ള ബിക്കിനിയെയും സിനിമയുടെ പേരിനെ പോലും ആക്രമിച്ചുകൊണ്ട് രംഗത്തുവന്നത് യഥാര്‍ഥത്തില്‍ സിനിമയുടെ പ്രചാരം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ജനം തിയറ്ററിലേക്ക് ഇടിച്ചു പ്രവഹിച്ചു എന്നാണ് വരുമാനം കാണിക്കുന്നത്. സാമാന്യജനം കലാസൃഷ്ടികളില്‍ മതമൗലികവാദം ആരോപിക്കുന്നതിന് ഒപ്പമല്ല എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ വിജയം.