തിങ്കളാഴ്ചയുണ്ടായ മാരകമായ ഭൂകമ്പത്തിനു 90 മണിക്കൂറിന് ശേഷം തുർക്കിയിൽ ഒരു നവജാത ശിശുവിനെയും അമ്മയെയും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അദ്‌ഭുതകരമായി രക്ഷപ്പെടുത്തി. തെക്കൻ ഹതായ് പ്രവിശ്യയിലെ തകർന്ന കെട്ടിടത്തിൽ നിന്നാണ് യാഗിസ് എന്ന് പേരിട്ടിരിക്കുന്ന 10 ദിവസം പ്രായമുള്ള ആൺകുട്ടിയെ കണ്ടെത്തിയത്. രാത്രിയിൽ കുട്ടിയെ ശ്രദ്ധാപൂർവ്വം പുറത്തെടുക്കുന്ന ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ കാണിച്ചു. നവജാതശിശു യാഗിസിനെ തെർമൽ ബ്ലാങ്കറ്റിൽ പൊതിഞ്ഞ് ചികിത്സയ്ക്കായി ആംബുലൻസിലേക്ക് കൊണ്ടുപോകുന്ന ചിത്രമായിരുന്നു ലോകം കണ്ടത്. കുട്ടിയുടെ അമ്മയെ സ്‌ട്രെച്ചറിൽ കയറ്റി കൊണ്ടുപോകുന്നതും കണ്ടു.. ഇരുവരുടെയും ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല എന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
ദുരന്തം നടന്ന് നാല് ദിവസത്തിന് ശേഷം തണുത്തുറഞ്ഞ കാലാവസ്ഥയ്ക്കിടയിൽ കൂടുതൽ രക്ഷപ്പെട്ടവരെ കണ്ടെത്താമെന്ന പ്രതീക്ഷ കുറഞ്ഞുവരികയാണ്. എന്നിരുന്നാലും, തുർക്കിയിലും അയൽരാജ്യമായ സിറിയയിലും തിരച്ചിൽ- രക്ഷാപ്രവർത്തനങ്ങൾ തുടരുന്നുണ്ട്.