കഴിഞ്ഞ വർഷം ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 68.79 ശതമാനം വർദ്ധിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ സഹമന്ത്രി സുഭാഷ് സർക്കാർ ലോക്‌സഭയിൽ നൽകിയ കണക്കുകൾ പ്രകാരം വിദേശ സർവകലാശാലകളിൽ എൻറോൾ ചെയ്ത ഇന്ത്യക്കാരുടെ എണ്ണം 2021ൽ 4.44 ലക്ഷമായിരുന്നത് 2022ൽ 7.5 ലക്ഷമായി ഉയർന്നു. ഉന്നത വിദ്യാഭ്യാസ ബിരുദം നേടുന്നതിനായി വിദേശത്തേക്ക് പോകുന്ന മൊത്തം ഇന്ത്യക്കാരുടെ എണ്ണത്തെ കുറിച്ചുള്ള എംപിമാരുടെ ചോദ്യത്തിന് മറുപടിയായാണ് സർക്കാർ ഈ കണക്കുകൾ നൽകിയത്.
മന്ത്രാലയം നൽകിയ കണക്കുകൾ പ്രകാരം പഠനത്തിനായി വിദേശത്തേക്ക് പോയ ഇന്ത്യൻ പൗരന്മാരുടെ എണ്ണം 2017 ൽ 4.54 ലക്ഷമായിരുന്നത് 2018 ൽ 5.17 ലക്ഷമായി ഉയർന്നു. 2019 ലും ഗണ്യമായ വർദ്ധനവുണ്ടായി, 5.86 ലക്ഷം വിദ്യാർത്ഥികൾ രാജ്യത്തിന് പുറത്തേക്ക് പറന്നു. എന്നാൽ കോവിഡ് സമയത്ത് 2.59 ലക്ഷം വിദ്യാർത്ഥികൾ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ എന്നതിനാൽ വിദേശ സർവകലാശാലകളിലെ ഇന്ത്യൻ പൗരന്മാരുടെ എണ്ണം 2019 -20 കാലത്ത് ഗണ്യമായി കുറഞ്ഞു.എന്നാൽ 2021 ൽ 4.44 ലക്ഷം രജിസ്ട്രേഷൻ ഉണ്ടായി. 2022-ൽ ഈ സംഖ്യ ഗണ്യമായി 7.5 ലക്ഷമായി ഉയർന്നു .
പഠനത്തിനായി വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കുന്ന രാജ്യങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അമേരിക്ക, ബ്രിട്ടന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ സര്‍വ്വകലാശാലകളാണ് കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്നത്. അമേരിക്കയിലേക്ക് പറക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 2022-23ല്‍ ചൈനയിലേക്കു പോകുന്നവരുടെ എണ്ണത്തെ മറികടക്കുമെന്നാണ് കഴിഞ്ഞ വര്‍ഷത്തെ ഓപ്പണ്‍ ഡോര്‍സ് റിപ്പോര്‍ട്ട്.
അതേസമയം വിദേശത്തേക്ക് പോകുന്നവരുടെ കണക്കുകള്‍ ഉണ്ട് എന്നല്ലാതെ കൃത്യമായി വിദ്യാഭ്യാസത്തിനായി മാത്രം വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം കണക്കാക്കാനുള്ള സംവിധാനം ഇപ്പോള്‍ ഇല്ലെന്ന് വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്നവര്‍ അവരുടെ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് സമയത്ത് ഹാജരാക്കുന്ന വിസയുടെ സ്വഭാവം നോക്കിയുള്ള കണക്കൂകള്‍ മാത്രമാണ് സര്‍ക്കാരിന്റെ കയ്യിലുള്ളതെന്നും മന്ത്രി വിശദീകരിച്ചു.