മദ്യനയ കേസിൽ ഞായറാഴ്ച രാത്രി സി.ബി.ഐ അറസ്റ്റ് ചെയ്ത ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. മദ്യവിൽപ്പനക്കാർക്ക് അനർഹമായ ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്‌തു, മദ്യലോബിക്ക് അനധികൃത കിഴിവ് വാഗ്‌ദാനം ചെയ്‌തു, ഡൽഹി ലെഫ്‌റ്റനൻറ് ഗവർണർ വികെ സക്‌സേനയുടെ അനുമതിയില്ലാതെ നയം മാറ്റി തുടങ്ങിയ കുറ്റങ്ങളാണ് സിസോദിയയ്‌ക്കെതിരെയുള്ളത്.
ദ്യലോബിക്ക് 143.46 കോടി രൂപ എഴുതിത്തള്ളുകയും കുടിശ്ശിക വരുത്തിയവർക്ക് ലൈസൻസ് ഫീസ് തിരികെ നൽകുകയും അതുവഴി ഖജനാവിന് വരുമാന നഷ്ടമുണ്ടാക്കുകയും ചെയ്തതായും സിസോദിയക്കെതിരെ ആരോപണമുണ്ട്.
അന്വേഷണത്തിനിടെ സിസോദിയ തെളിവുകൾ നശിപ്പിച്ചതായും സിബിഐ ആരോപിക്കുന്നു. സിസോദിയ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഇന്നലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നത്.
2021-22 വർഷത്തേക്കുള്ള എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും സ്വകാര്യ വ്യക്തികൾക്ക് ടെൻഡറിനു ശേഷമുള്ള ആനുകൂല്യങ്ങൾ നൽകിയതിലും ക്രമക്കേട് നടന്നുവെന്ന അന്വേഷണത്തിനാണ് ഉപമുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും മറ്റ് 14 പേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മുംബൈ ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിയുടെ അന്നത്തെ സിഇഒയ്ക്കും മറ്റ് ആറ് പേർക്കുമെതിരെ 2022 ഡിസംബർ 25 ന് കുറ്റപത്രം സമർപ്പിച്ചു.
മനീഷ് സിസോദിയയുടെ അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടി നേതാക്കളും പ്രവർത്തകരും തിങ്കളാഴ്ച പല സംസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനം നടത്തി. കനത്ത സുരക്ഷയ്‌ക്കിടയിലും ചണ്ഡീഗഡ്, ഡൽഹി, ഭോപ്പാൽ തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധം നടക്കുന്നുണ്ട്.
സിബിഐ ഓഫീസിന് സമീപം പ്രതിഷേധിച്ച എഎപി എംപി സഞ്ജയ് സിംഗ്, മന്ത്രി ഗോപാൽ റായി എന്നിവരുൾപ്പെടെ 50 പേരെ ഞായറാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ത്രിലോക്പുരിയിൽ നിന്നുള്ള എംഎൽഎ രോഹിത് കുമാർ മെഹ്‌റൗലിയ, സംഗം വിഹാറിലെ എംഎൽഎ ദിനേശ് മൊഹനിയ എന്നിവരും കസ്റ്റഡിയിലായി.
സിസോദിയയെ അറസ്റ്റ് ചെയ്യുന്നതിനെ മിക്ക സിബിഐ ഉദ്യോഗസ്ഥരും എതിർത്തിരുന്നു-കെജ്‌രിവാൾ
അതേസമയം മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യുന്നതിനെ മിക്ക സിബിഐ ഉദ്യോഗസ്ഥരും എതിർത്തിരുന്നുവെന്നും എന്നാൽ രാഷ്ട്രീയ സമ്മർദ്ദം മൂലമാണ് അറസ്റ്റ് ചെയ്തതെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തിങ്കളാഴ്ച അവകാശപ്പെട്ടു.
“മനിഷിന്റെ അറസ്റ്റിനെ മിക്ക സിബിഐ ഉദ്യോഗസ്ഥരും എതിർത്തിരുന്നു. അവർക്കെല്ലാം അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്, അദ്ദേഹത്തിനെതിരെ തെളിവുകളൊന്നുമില്ല. എന്നാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള രാഷ്ട്രീയ സമ്മർദ്ദം വളരെ ഉയർന്നതിനാൽ അവർക്ക് അവരുടെ രാഷ്ട്രീയ യജമാനന്മാരെ അനുസരിക്കേണ്ടിവന്നു,” കെജ്രിവാൾ പറഞ്ഞു. ഒരു ട്വീറ്റിൽ പറഞ്ഞു.