വാലന്റൈന്‍ ദിനമായ ഫെബ്രുവരി 14-ന് പ്രണയിതാക്കള്‍ പരസ്പരം ആലിംഗനം ചെയ്ത് ആശംസിക്കുന്നതിനു പകരം പശുവിനെ ആലിംഗനം ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദ്ദേശം സമൂഹമാധ്യമങ്ങളില്‍ വന്‍ ട്രോളുകള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്.
മൃഗങ്ങളോടുള്ള അനുകമ്പ വര്‍ത്താനാണത്രേ പശു ആലിംഗന ദിനം. പശുവിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം നല്‍കുമത്രേ. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് വിമര്‍ശിക്കുന്നു.
കൗ ഹഗ് ഡേ-യെ പരിഹസിച്ച് സമൂഹമാധ്യമങ്ങളില്‍ ട്രോളുകളുടെ ബഹളമാണ്. സിനിമകളിലെ രംഗങ്ങള്‍ ഉപയോഗിച്ചാണ് ട്രോളുകളിലെ ചിരി. ‘കൗ ഹഗ് ഡേ’ ആണെന്ന കാര്യം പശുവിന് അറിയാമോ എന്നതാണ് ചോദ്യം. പശു കുത്തിയാൽ നഷ്ടപരിഹാരം ലഭിക്കുമോ എന്ന ചോദ്യം കോൺഗ്രസ് നേതാക്കൾതന്നെ ഉയർത്തുന്നു.
സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി കേന്ദ്രനിര്‍ദ്ദേശത്തെ ട്രോളി സമൂഹമാധ്യമത്തില്‍ രംഗത്തെത്തി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് എന്ന പ്രസിദ്ധ സിനിമയിലെ മോഹന്‍ലാല്‍-ശ്രീനിവാസന്‍ ഡയലോഗ് ആണ് മന്ത്രി പങ്കുവെച്ചിരിക്കുന്നത്. ‘ ഇച്ചിരി തവിട്…ഇച്ചിരി തേങ്ങാപ്പിണ്ണാക്ക് എന്നും ഐശ്വര്യത്തിന്റെ സൈറന്‍ മുഴങ്ങുന്നതു പോലെ’ എന്നും മന്ത്രി പുതിയ സാഹചര്യത്തെ പരിഹസിച്ച് പങ്കുവെച്ചിട്ടുണ്ട്.