ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിൽ നിർണായകമായ അപൂർവ ധാതുവായ ലിഥിയം ശേഖരത്തിന്റെ അതി വിപുലമായ ശേഖരം ഇന്ത്യയിൽ കണ്ടെത്തിയതായി സ്ഥിരീകരണം. ജമ്മു കശ്മീരിൽ നിന്ന് 5.9 ദശലക്ഷം ടൺ ധാതു കണ്ടെത്തിയതായി സർക്കാർ വ്യാഴാഴ്ച അറിയിച്ചു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ സലാൽ-ഹൈമാന മേഖലയിൽ ലിഥിയം ശേഖരം കണ്ടെത്തിയതായി കേന്ദ്ര ഖനി മന്ത്രാലയം അറിയിച്ചു .
ലിഥിയം ഇറക്കുമതിക്കായി ഇന്ത്യ ഇതുവരെ ഓസ്‌ട്രേലിയയെയും അർജന്റീനയെയും ആശ്രയിച്ചിരുന്നു. രാജ്യത്തെ ഇലക്ട്രിക് വാഹനവിപണിയുടെ വളര്‍ച്ചയ്ക്കും വാഹനങ്ങളുടെ വിലക്കുറവിനും ലിതിയം ശേഖരത്തിന്റെ വന്‍ തോതിലുള്ള ലഭ്യത വഴി തെളിക്കും.
ഇലക്ട്രിക് വാഹന നിര്‍മ്മാണത്തില്‍ സുപ്രധാന വിപ്ലവത്തിന് ഊര്‍ജ്ജം നല്‍കുന്ന കണ്ടെത്തലാണിത്. ഫോസില്‍ ഇന്ധനത്തില്‍ നിന്നും പത്തു വര്‍ഷത്തിനകം പുറത്തുകടക്കുമെന്ന ഇന്ത്യയുടെ വാഗ്ദാനം നിറവേറ്റാന്‍ വലിയ കുതിപ്പുമാകും.
സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, കൂടാതെ ഇലക്ട്രിക് കാറുകൾ തുടങ്ങിയ നിരവധി ഉപകരണങ്ങൾക്ക് ഊർജം നൽകാനുള്ള റീചാർജ് ചെയ്യാവുന്ന ബാറ്ററികളിലെ പ്രധാന ഘടകമാണ് ലിഥിയം. ആഗോള താപനത്തെ നേരിടാൻ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 2030 ഓടെ സ്വകാര്യ ഇലക്ട്രിക് കാറുകളുടെ എണ്ണം 30 ശതമാനം വർദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന് ഈ കണ്ടെത്തൽ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. 2021-ൽ തെക്കൻ സംസ്ഥാനമായ കർണാടകയിൽ ലിഥിയത്തിന്റെ വളരെ ചെറിയ നിക്ഷേപം കണ്ടെത്തിയത് മാറ്റി നിർത്തിയാൽ ഇപ്പോഴത്തെ കണ്ടെത്തൽ വലിയ നേട്ടം ആണ്..