മദ്രാസ് ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി മുൻ ബിജെപി നേതാവ് ലക്ഷ്മണ വിക്ടോറിയ ഗൗരിയെ (49) നിയമിക്കാൻ കേന്ദ്ര സർക്കാർ തിങ്കളാഴ്ച അനുമതി നൽകി. അവരുടെ നിയമനത്തിനായി സുപ്രീം കോടതി കൊളീജിയം നൽകിയ ശുപാർശ തമിഴ്‌നാട്ടിലെ ഒരു വിഭാഗം അഭിഭാഷകരുടെ പ്രതിഷേധത്തിന് ഇടയാക്കി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കേന്ദ്രത്തിൽ അസിസ്റ്റന്റ് സോളിസിറ്റർ ജനറലാണ് ഗൗരി. 2020 സെപ്റ്റംബറിൽ സ്ഥാനമേറ്റെടുക്കുന്നതിന് ഏകദേശം മൂന്ന് മാസം മുമ്പ് എല്ലാ ബിജെപി സ്ഥാനങ്ങളിൽ നിന്നും പാർട്ടി അംഗത്വത്തിൽ നിന്നും രാജിവച്ചിരുന്നുവെന്ന് അവർ പറയുന്നു. 2019 ഓഗസ്റ്റിൽ ബിജെപിയിൽ ചേർന്ന വിക്ടോറിയ ഗൗരി ഒരു വർഷത്തോളം പാർട്ടി അംഗമായിരുന്നു. ബിജെപി മഹിളാ മോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയായി അവർ പ്രവർത്തിച്ചു . ‘ചൗക്കിദാർ വിക്ടോറിയ ഗൗരി’ എന്നായിരുന്നു അന്നത്തെ അവരുടെ ട്വിറ്റർ ഹാൻഡിൽ.
ലക്ഷ്മണ വിക്ടോറിയ ഗൗരിയുടെ ബിജെപിയുമായുള്ള മുൻ ബന്ധവും അവരുടെ വിദ്വേഷ പ്രസംഗങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം. മദ്രാസ് ഹൈക്കോടതിയിലെ 21 അഭിഭാഷകരാണ് വിക്ടോറിയ ഗൗരിയുടെ നിയമനത്തിനെതിരെ രാഷ്ട്രപതിക്കും സുപ്രീംകോടതി കൊളീജിയത്തിനും കത്തെഴുതിയത്. വിക്ടോറിയ ഗൗരിയുടെ രണ്ട് യു ട്യൂബ് അഭിമുഖങ്ങളും 2012-ല്‍ അവര്‍ ആര്‍.എസ്.എസ്. മുഖമാസികയായ ഓര്‍ഗനൈസറില്‍ എഴുതിയ ലേഖനവും പരാതിക്കൊപ്പം ഉള്‍ക്കൊള്ളിച്ചിരുന്നു. വിക്ടോറിയ ഗൗരി ഇസ്ലാമിനെ ഗ്രീന്‍ ഹൊറര്‍ എന്നും ക്രിസ്തുമതത്തെ വൈറ്റ് ഹൊറര്‍ എന്നും വിമര്‍ശിച്ചതായി പറയുന്നു.
വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഗൗരിക്കെതിരെ ഐപിസി സെക്ഷൻ 153 എ, 153 ബി, 295 എ, 505 എന്നിവ പ്രകാരം നടപടിയെടുക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു.
ലക്ഷ്മണ വിക്ടോറിയ ഗൗരിയുടെ നിയമനം ചോദ്യം ചെയ്ത് മദ്രാസ് ഹൈ കോർട്ട് ബാർ അസോസിയേഷൻ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന അപേക്ഷ അനുവദിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് ഈ ഹര്‍ജിയില്‍ പറയുന്ന കാര്യം കൊളീജിയം ഗൗരവത്തില്‍ പരിഗണിക്കുന്നതായി വ്യക്തമാക്കി.
അതേസമയം, ഹൈക്കോടതിയുടെ മധുര ബാറിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ ഗൗരിക്കുണ്ട്. അവരെ പിന്തുണയ്ക്കുന്ന 50-ഓളം അഭിഭാഷകർ ശക്തമായ രാഷ്ട്രീയ വീക്ഷണങ്ങളുള്ള അഭിഭാഷകർ നേരത്തെ ജഡ്ജിമാരായിരിക്കുകയും നിഷ്പക്ഷമായി തങ്ങളുടെ ചുമതലകൾ നിറവേറ്റുകയും ചെയ്തതിന്റെ ഉദാഹരണങ്ങൾ മുന്നോട്ടു വെക്കുന്നു.