കുപ്രസിദ്ധമായ കാര്‍ഗില്‍ യുദ്ധത്തിന്റെ ശില്‍പിയായാണ് ഇന്ന് അന്തരിച്ച പാകിസ്താന്‍ മുന്‍ പ്രസിഡണ്ടും മുന്‍ സൈനികമേധാവിയുമായ പര്‍വേസ് മുഷറഫ് അറിയപ്പെടുന്നത്. അന്ന് കാര്‍ഗില്‍ യുദ്ധകാലത്ത് സൈനിക മേധാവിയായിരുന്ന മുഷറഫ് അന്ന് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെറീഫ് പോലും അറിയാതെയായിരുന്നു യുദ്ധം ആസൂത്രണം ചെയ്തത്. ഒടുവില്‍ എല്ലാവരാലും വെറുക്കപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് രാജ്യം തന്നെയും വിട്ട് പലായനം ചെയ്ത വ്യക്തിയായി മുഷറഫ് മാറിയത് രാഷ്ട്രീയ ചതുരംഗത്തിലെ ദയനീയ രംഗങ്ങളിലൊന്നായി മാറി.
1999ൽ അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ജനറൽ മുഷറഫ് പുറത്താക്കിയപ്പോൾ പാക്കിസ്ഥാനികൾ ആ അട്ടിമറിയെ സ്വാഗതം ചെയ്തു. 1998ലെ ആണവപരീക്ഷണത്തിന് ശേഷം തകർച്ചയുടെ വക്കിലെത്തിയ രാജ്യത്തെ തങ്ങളുടെ കരസേനാ മേധാവി മുന്നോട്ടേക്ക് നയിക്കും എന്ന് ഉദ്ഘോഷിച്ചുകൊണ്ട് ആളുകൾ തെരുവുകളിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തു. അമേരിക്കയുടെ സമ്മർദത്തിന് വഴങ്ങിയും സൈന്യത്തെ പിൻവലിച്ചും നവാസ് ശരീഫ് കാർഗിൽ യുദ്ധത്തെ ഒറ്റിക്കൊടുത്തു എന്ന മുഷറഫിന്റെ പ്രചാരണം പാക് ജനത വിശ്വസിക്കുകയും സ്വീകരിക്കുകയും ചെയ്തു.
എന്നാല്‍ ഒന്‍പത് വര്‍ഷത്തിനു ശേഷം മുഷറഫിനെ ഇതേ ജനങ്ങള്‍ തന്നെ തളളിപ്പറഞ്ഞ വൈപരീത്യത്തിനും ലോകം സാക്ഷിയായി. അന്ന് ആസിഫ് അലി സര്‍ദാരിയുടെ നേതൃത്വത്തിലുള്ള പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ടിയും പ്രതിപക്ഷ പാര്‍ടിയായ നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലീം ലീഗും അതായത് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് മുഷറഫിനെതിരെ പട നയിച്ചു. അദ്ദേഹത്തെ ഇംപീച്ച് ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. സാഹചര്യം ഒട്ടും അനുകൂലമല്ലെന്ന് മുഷറഫ് തിരിച്ചറിഞ്ഞു. അദ്ദേഹം പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു. ആ രാജി പാക് ജനത ആഘോഷിക്കുകയാണ് ചെയ്തത്. രാഷ്ട്രീയ ജീവിതത്തില്‍ ഒരു നേതാവിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ ദയനീയതയായിരുന്നു തീര്‍ച്ചയായും മുഷറഫിന്റെത്.