തെക്കൻ തുർക്കിയിലും അയൽ രാജ്യമായ സിറിയയിലും തിങ്കളാഴ്ച ഉണ്ടായ റിക്ടർ സ്കെയിലിൽ തീവ്രത 7.8 രേഖപ്പെടുത്തിയ വലിയ ഭൂകമ്പത്തിൽ 300 -ലധികം പേർ മരിച്ചുവെന്ന് ഇതുവരെയുള്ള റിപ്പോർട്ട് .
സൈപ്രസ്, ലെബനൻ, സിറിയ എന്നിവിടങ്ങളിൽ അനുഭവപ്പെട്ട ഭൂചലനത്തിൽ ഡസൻ കണക്കിന് കെട്ടിടങ്ങൾ തകർന്നു. മഞ്ഞുവീഴ്‌ചയുള്ള തെരുവുകളിൽ അവശിഷ്ടങ്ങൾക്കടിയിൽ രക്ഷപ്പെട്ടവർക്കായി തിരച്ചിൽ ആരംഭിച്ചു.
ദക്ഷിണ സിറിയയിൽ 42 പേർ കൊല്ലപ്പെട്ടതായി രാജ്യത്തെ മാധ്യമങ്ങൾ അറിയിച്ചു. തുർക്കിയിലെ മലത്യ നഗരത്തിൽ 23 പേർ കൊല്ലപ്പെട്ടതായി ഗവർണർ അറിയിച്ചു. 420 പേർക്കു പരുക്കേറ്റതായും 140 കെട്ടിടങ്ങൾ തകർന്നതായും ഗവർണറെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച പ്രാദേശിക സമയം പുലർച്ചെ 4.17നാണ് ഭൂചലനമുണ്ടായത്. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായത്. ഞെട്ടിയുണര്‍ന്ന ആളുകള്‍ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തകര്‍ന്നുവീണ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.