തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പത്തില്‍ മരിച്ചവരുടെ സംഖ്യ 11,416 ആയി. പരിക്കേററവരുടെ എണ്ണം 35,000 കവിഞ്ഞു. കനത്ത ശൈത്യം കാരണം തുര്‍ക്കിയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. താപനില മൈനസ് രണ്ടു ഡിഗ്രിവരെയാണ് പല നഗരങ്ങളിലും. മരണസംഖ്യ 20,000 കടന്നേക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. മഞ്ഞുവീഴ്ചയും മഴയും കാരണം രണ്ട് രാജ്യങ്ങളിലും രക്ഷാപ്രവർത്തനത്തെ ബാധിച്ചതായി യുഎൻ അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ അത്യാഹിത വിഭാഗങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. ദുരന്തം നടന്ന് 12 മണിക്കൂർ കഴിഞ്ഞിട്ടും തങ്ങളിൽ സഹായം എത്തിയില്ലെന്ന് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ ഗാസിയാൻടെപിലെ ജനങ്ങൾ പറയുന്നു.
തുർക്കിയിൽ 8,754 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 35,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
സിറിയയിൽ 2,662 പേർ കൊല്ലപ്പെടുകയും നാലായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തുർക്കിയിൽ 8000 പേരെ രക്ഷപ്പെടുത്തി. അറുപതിനായിരത്തിലധികം രക്ഷാപ്രവർത്തകരെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. ഇവിടെ ഏകദേശം 3,80,000 ആളുകൾ സർക്കാർ ഷെൽട്ടറുകളിലും ഹോട്ടലുകളിലും അഭയം പ്രാപിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ‘ഓപ്പറേഷൻ ദോസ്ത്’
ഇരു രാജ്യങ്ങളെയും സഹായിക്കാൻ 70ലധികം രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ‘ഓപ്പറേഷൻ ദോസ്ത്’ എന്ന പേരിൽ ഇന്ത്യയും സഹായം അയക്കാൻ തുടങ്ങി. ഇന്ത്യ വ്യോമസേനയുടെ രണ്ട് സി-17 വിമാനങ്ങളും രണ്ട് ദൗത്യസംഘങ്ങളെയും ഡോക്ടര്‍മാരെയും ദുരിതാശ്വാസ സാമഗ്രികളും അയച്ചു.എൻഡിആർഎഫ് സംഘത്തിനൊപ്പം ഗരുഡ എയ്‌റോസ്‌പേസ് കമ്പനിയുടെ ഡ്രോണുകളും ഇന്ത്യ അയച്ചിട്ടുണ്ട്. ദക്ഷിണ കൊറിയ അഞ്ച് ലക്ഷം ഡോളര്‍, ചൈന ആറുലക്ഷം ഡോളര്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവ ചേര്‍ന്ന് 11 ലക്ഷം ഡോളര്‍ എന്നിങ്ങനെ ധനസഹായം പ്രഖ്യാപിച്ചു. അമേരിക്ക നൂറ് അഗ്നിശമന സേനാംഗങ്ങള്‍, എഞ്ചിനിയര്‍മാര്‍ എന്നിവരടങ്ങളിയ രണ്ട് തിരിച്ചില്‍ സംഘങ്ങളെ അയച്ചു. യൂറോപ്യന്‍ യൂണിയനും തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമുള്ള സംഘങ്ങളെ അയച്ചിട്ടുണ്ട്. റഷ്യ 300 സൈനികരെയും ഹെലികോപ്റ്ററുകളും അയച്ചു. ഇസ്രായെല്‍ 150 എന്‍ജിനിയര്‍മാരെയും മെഡിക്കല്‍ സ്റ്റാഫിനെയും അയച്ചു. ബ്രിട്ടന്‍ 76 അംഗ സ്‌പെഷ്യല്‍ റെസ്‌ക്യൂ ടീമിനെ അയച്ചു. പാകിസ്താന്‍ തിരച്ചില്‍ സംഘത്തെയും 25 ടണ്‍ ദുരിതാശ്വാസ സാമഗ്രികളും അയച്ചു കൊടത്തു. കൂടാതെ ചെക്ക് റിപ്പബ്ലിക്, ഫ്രാൻസ്, മാൾട്ട, നെതർലാൻഡ്‌സ്, പോളണ്ട്, അൾജീരിയ, ഇറ്റലി, മോൾഡോവ, അൽബേനിയ, ഉസ്‌ബെക്കിസ്ഥാൻ, ഹംഗറി, ജർമ്മനി, സെർബിയ, സ്ലൊവാക്യ, അർമേനിയ, ഗ്രീസ്, ഖത്തർ എന്നീ രാജ്യങ്ങളും സഹായം അയക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.