പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്ഷേപിച്ചു എന്ന പേരില്‍ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെ ഡെല്‍ഹി വിമാനത്തില്‍ നിന്നും ഇറക്കി ആസ്സാം പോലീസ് അറസ്റ്റു ചെയ്തു. ആസ്സാമിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഖേരയെ ഡല്‍ഹിയില്‍ നിന്നും ട്രാന്‍സിറ്റ് വാറന്റോടുകൂടി ആസ്സാമിലേക്ക് കൊണ്ടുപോകും എന്നാണ് സൂചന.
അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച് സ്ഥാപനം ഉന്നയിച്ച ആരോപണങ്ങളിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിഅന്വേഷണം ആവശ്യപ്പെട്ട് ഒരു പത്രസമ്മേളനത്തിൽ സംസാരിക്കവെ പവന്‍ ഖേര നരേന്ദ്ര ‘ഗൗതംദാസ്’ മോദി എന്ന് പ്രസംഗിച്ചതാണ് പ്രധാനമന്ത്രിക്കെതിരായ ആക്ഷേപം എന്ന നിലയില്‍ ആരോപിക്കപ്പെടുന്നതെന്നാണ് അറിയുന്നത്. ഗൗതം അദാനിയുടെ ദാസനായി മോദി മാറി എന്നാണ് പവന്‍ ഖേര തന്റെ പ്രസംഗത്തില്‍ ഉദ്ദേശിച്ചതെന്നാണ് പറയുന്നത്.
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാനായി റായ്പൂരിലേക്ക് പോകുന്നതിന് പവന്‍ ഖേരയും കെ.സി.വേണുഗോപാലും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറിയിരുന്നു. വിമാനം പുറപ്പെടുന്നതിനു മുമ്പ് ഇന്‍ഡിഗോ അധികൃതര്‍ പവന്‍ ഖേരയെ അദ്ദേഹത്തിന്റെ ലഗ്ഗേജ് സംബന്ധിച്ച വിഷയത്തിനായി പുറത്തേക്ക് വരാന്‍ നിര്‍ദ്േദശിക്കുകയും ചെയ്തു. തുടര്‍ന്ന് വിമാനത്തില്‍ യാത്ര ചെയ്യാന്‍ പറ്റില്ലെന്ന് പറയുകയും ചെയ്തു. പൊലീസ് നിര്‍ദ്ദേശപ്രകാരമാണ് ഇതെന്നും ഇന്‍ഡിഗോ അറിയിച്ചു.
ഇതേത്തുടര്‍ന്ന് പവന്‍ ഖേരയും രണ്‍ദീപ് സുര്‍ജേവാല, കെ.സി.വേണുഗോപാലും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും വിമാനത്താവളത്തിലെ റണ്‍വേയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.