സിനിമാല എന്ന ഹാസ്യ സീരിയലിലൂടെ മലയാളികളുടെ ടെലിവിഷന്‍ കാഴ്ചകളിലും പ്രേക്ഷക മനസ്സിലും ഇടം നേടുകയും പിന്നീട് തന്റെ തനതായ തമാശസ്റ്റൈലിലൂടെ ആബാലവൃദ്ധം മലയാളികള്‍ക്ക് പ്രിയങ്കരിയാവുകയും ചെയ്ത ടെലിവിഷന്‍-ചലച്ചിത്ര നടി സുബി സുരേഷ് അന്തരിച്ചു. അവര്‍ക്ക് 41 വയസ്സു മാത്രമായിരുന്നു പ്രായം. കരള്‍രോഗത്തിന് ഇരയായ സുബി അതിന്റെ ചികില്‍സയിലായിരുന്നു. കരള്‍ മാറ്റിവെക്കല്‍ നടത്താനുള്ള ആലോചനകള്‍ പുരോഗമിക്കവേയാണ് മരണമെത്തിയത്. കൊവിഡിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.
കൊച്ചി വരാപ്പുഴയ്ക്കടുത്ത് താമസിക്കുന്ന സുബി രാജഗിരി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച നടത്തും. പിതാവ്-സുരേഷ്. മാതാവ്-അംബിക. എബി സുരേഷ് സഹോദരന്‍.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ജനിച്ച സുബി കൊച്ചിൻ കലാഭവനിലൂടെയാണ് ടെലിവിഷൻ മുഖ്യധാരയിലേക്കു വരുന്നത്. സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ പരിപാടികളുടെ അവതാരകയായും തിളങ്ങി.
സ്‌കൂള്‍ പഠനകാലത്ത് ബ്രേക്ക് ഡാൻസിനോടായിരുന്നു സുബിക്ക് പ്രിയം. ഇതിലൂടെയാണ് കലാരംഗത്തേക്കെത്തിയത്. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. സിനിമാല, കുട്ടിപ്പട്ടാളം തുടങ്ങിയ പരിപാടികളിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി.
രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെയായിരുന്നു ബിഗ് സ്‌ക്രീനിലേക്കുള്ള അരങ്ങേറ്റം. പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ്, ഡിറ്റക്ടീവ്, ഡോൾസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷനിൽ സുബി അവതരിപ്പിച്ചിരുന്ന പരിപാടികൾ കുട്ടികൾക്ക് പോലും പ്രിയപ്പെട്ടവയായിരുന്നു.