തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷകക്ഷി മുഖ്യമന്ത്രിമാര്‍ അണിനിരന്ന തെലങ്കാന ഖമ്മത്തെ റാലിയില്‍ കെ.സി.ആര്‍. ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ അണിനിരന്നപ്പോള്‍ തമിഴ്‌നാട്ടിലെ ഡി.എം.കെ. മുഖ്യമന്ത്രി റാലിയില്‍ എത്തിയില്ല.
ചൊവ്വാഴ്ച രാത്രി ഹൈദരാബാദിലെത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍, ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരും സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി.രാജ, സമാജ് വാദി പാര്‍ടി മേധാവി അഖിലേഷ് യാദവ് എന്നിവരും മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവുമായി പ്രഗതി ഭവനിൽ കൂടിക്കാഴ്ച നടത്തി.
പിന്നീട് രണ്ട് ഹെലികോപ്റ്ററുകളിലായി ലക്ഷ്മി നരസിംഹ മൂലസ്ഥാനമായ യാദാദ്രി ക്ഷേത്രത്തിലേക്ക് പോയി. യാദാദ്രി ക്ഷേത്രം സംസ്ഥാന സർക്കാർ നവീകരിച്ച് അടുത്തിടെ തുറന്നു കൊടുത്തിരുന്നു . യാദാദ്രിയിലെ വാസ്തുവിദ്യാ വിസ്മയത്തെ പുകഴ്ത്തിയാണ് സന്ദർശനത്തിനെത്തിയ നേതാക്കൾ മടങ്ങിയത് .
യാദാദ്രിയിലെ മുഖ്യപുരോഹിതന്മാരും വേദപണ്ഡിതരും പ്രത്യേക പൂജകൾ നടത്തി. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ നേതാവ് ഡി രാജയും ക്ഷേത്രത്തിനകത്ത് ഉണ്ടായിരുന്നെങ്കിലും പൂജകളിൽ പങ്കെടുത്തില്ല.
ക്ഷേത്ര പരിസരത്ത് സംഘടിപ്പിച്ച ഫോട്ടോ പ്രദർശനത്തിൽ മുഖ്യമന്ത്രിമാരും ഉന്നത നേതാക്കളും പങ്കെടുത്തു. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ക്ഷേത്രത്തിന്റെ പ്രാധാന്യവും നവീകരണവും സന്ദർശിച്ച നേതാക്കൾക്ക് വിശദീകരിച്ചു. യാദാദ്രി സന്ദർശനത്തിന് ശേഷമാണ് നേതാക്കൾ റാലിയിൽ പങ്കെടുക്കാനായി ഖമ്മത്തേക്ക് പുറപ്പെട്ടത് .
(യാദാദ്രി ക്ഷേത്രം ഫോട്ടോ കടപ്പാട്-തെലങ്കാന ടുഡേ)