നേതാക്കൾ സ്ഥാനാർഥിത്വം സ്വയം തീരുമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പരസ്യ പ്രസ്താവനകൾ അനുവദിക്കില്ലെന്നും കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ. പാർട്ടി നിർവാഹക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . വ്യക്തികൾ സ്വയം തീരുമാനിച്ച് പ്രവർത്തിക്കാനാണെങ്കിൽ പാർട്ടി കമ്മിറ്റികളുടെ ആവശ്യമില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെങ്കിൽ അതു വ്യക്തമാക്കുന്നതിൽ തടസ്സമില്ല. സംഘടനാ കാര്യങ്ങളിൽ നേതാക്കൾ സ്വയം തീരുമാനമെടുക്കുന്നത് ദോഷം ചെയ്യുമെന്നും പാർട്ടി അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും കെ.സുധാകരൻ ചൂണ്ടിക്കാട്ടി. പാർട്ടി കൂട്ടായി ആലോചിച്ചാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്.–സുധാകരൻ പറഞ്ഞു.
ലോക്‌സഭയിലേക്ക് ജയിച്ചാലും കോണ്‍ഗ്രസിനോ സഖ്യകക്ഷികളുമായി ചേര്‍ന്നോ ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കെല്‍പില്ലെന്ന് കേരളത്തിലെ എം.പി.മാര്‍ വിശ്വസിക്കുന്നു. അതിനാല്‍ എം.പി.മാരായിട്ട് വലിയ കാര്യമില്ല. എന്നാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. കേരളത്തില്‍ ഭരണത്തില്‍ വരാനുള്ള സാധ്യത കേന്ദ്രത്തിലെതിനേക്കള്‍ കൂടുതലാണ്. അപ്പോള്‍ നിയമസഭയിലേക്ക് ജയിച്ചാല്‍ അധികാരത്തിന്റെ ഭാഗമാകാന്‍ കഴിയുമെന്ന ആര്‍ത്തിയാണ് കോണ്‍ഗ്രസ് എം.പി.മാരെ നയിക്കുന്നതെന്നാണ് നിലവിലുള്ള സംഭവങ്ങളിലൂടെ തെളിയുന്നത്. ഇതാണ് ഇപ്പോഴത്തെ സ്വയം പ്രഖ്യാപനത്തിനു പിന്നിലുള്ളത്.
ലോക് സഭ തിരഞ്ഞെടുപ്പ് മാത്രമാകണം മുഖ്യഅജണ്ടയെന്ന് മുതിർന്ന നേതാവ് എ,കെ.ആന്റണി പ്രതികരിച്ചു. എം.പിമാർക്ക് മടുത്തെങ്കിൽ മാറി നിൽക്കാമെന്ന് യു,ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു.