ഒരു ബി.ജെ.പി. നേതാവും കാശ്മീരിലൂടെ നടക്കാന്‍ ധൈര്യപ്പെടില്ലെന്നും തന്റെതു പോലുള്ള യാത്രയ്ക്ക് ബി.ജെ.പി. ഭയപ്പെടുമെന്നും രാഹുല്‍ ഗാന്ധി. മോദിജിക്ക് അത് സാധ്യമാകില്ല, അമിത്ഷാജിക്ക് അത് സാധ്യമാകില്ല-രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ സമാപനസമ്മേളനത്തില്‍ ശ്രീനഗറില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. കനത്ത മഞ്ഞുവീഴ്ചയെ അവഗണിച്ചുകൊണ്ട് നാല്‍പത് മിനിറ്റ് നേരമാണ് രാഹുല്‍ ജനങ്ങളോട് സംസാരിച്ചത്. സ്വന്തം കുടുംബത്തിലെ രക്തസാക്ഷിത്വങ്ങള്‍ ഓര്‍മിച്ച രാഹുല്‍ ഗാന്ധി അപ്പോഴെല്ലാം വികാരാധീനുമായി. യാത്രയ്ക്കിടെ ആക്രമണമുണ്ടാകുമെന്ന് ഭയപ്പെടുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നും ശ്രമങ്ങളുണ്ടായെങ്കിലും ജനങ്ങള്‍ ഗ്രനേഡല്ല, ഹൃദയം നല്‍കിയാണ് തന്നെ സ്വീകരിച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രിയപ്പെട്ടവര്‍ കൊല്ലപ്പെട്ടതിന്റെ വേദന അറിഞ്ഞവരാണ് താനും സോദരിയും. അമിത്ഷായ്‌ക്കോ മോദിക്കോ അജിത് ഡോവലിനോ(ദേശീയ സുരക്ഷാ ഉപദേഷ്ടാവ്) ആ വേദന അറിയാനാവില്ല. എന്നാല്‍ പുല്‍വാമയിലെ കൊല്ലപ്പെട്ട സൈനികരുടെ മക്കള്‍ക്കും ഭാര്യമാര്‍ക്കും താന്‍ പറയുന്നത് മനസ്സിലാകും. കാശ്മീരിലെ സൈനികര്‍ക്ക് അത് മനസ്സിലാകും-രാഹുല്‍ വികാരവായ്‌പോടെ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ശ്രീനഗറിലെ കോണ്‍ഗ്രസ് ഓഫിസില്‍ പതാക ഉയര്‍ത്തിയാണ് സമാപന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മെഗാറാലിയിൽ വിവിധ പ്രതിപക്ഷ കക്ഷി നേതാക്കൾ പങ്കെടുത്തു. സിപിഎം വിട്ടുനിന്നപ്പോള്‍ സിപിഐയെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി ഡി.രാജ പങ്കെടുത്തു. കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി, ആര്‍എസ്പിയില്‍നിന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എന്നിവരും മറ്റ് പ്രതിപക്ഷകക്ഷികളിലെ അംഗങ്ങളും സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും റാലിയിൽ സംസാരിച്ചു.