ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങളായ സുഖോയ്-30, മിറാഷ് 2000 എന്നിവ പരിശീലന അഭ്യാസപ്രകടനത്തിനിടെ കൂട്ടിയിടിച്ച് തകർന്നുവീണു. രണ്ടു വിമാനത്തിലുമായി മൂന്ന് പൈലറ്റുമാരുണ്ടായിരുന്നതില്‍ ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചു. മറ്റ് രണ്ടു പേര്‍ക്ക് പരിക്കുണ്ട്.
ഗ്വാളിയോർ വ്യോമത്താവളത്തിൽനിന്നു പുറപ്പെട്ട വിമാനങ്ങളാണു വ്യോമസേനയുടെ പ്രകടനത്തിനിടെ തകർന്നുവീണത്. ഇന്നു പുലർച്ചെ 5.30നാണ് അപകടമുണ്ടായത്. വിമാനങ്ങൾ ആകാശത്തുവച്ച് കൂട്ടിയിടിച്ചുവെന്നാണു പ്രാഥമിക നിഗമനം.
സുഖോയ്-30എംകെഐ വിമാനത്തിലെ രണ്ട് പൈലറ്റുമാർ സുരക്ഷിതമായി പുറത്തേക്ക് വന്നപ്പോൾ മിറാഷ്-2000ന്റെ പൈലറ്റിന് ജീവൻ നഷ്ടപ്പെട്ടതായി അധികൃതർ അറിയിച്ചു. പരിക്കേറ്റ പൈലറ്റുമാരെ വൈദ്യചികിത്സയ്ക്കായി എത്തിക്കുന്നതിനായി ഐഎഎഫ് ഹെലികോപ്റ്റർ അപകടസ്ഥലത്തേക്ക് പറന്നു.
മിറാഷ്-2000 വിമാനം മൊറേനയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള പഹാർഗറിലെ പാറക്കെട്ടുകളുള്ള കാടുകളിലേക്ക് വീഴുകയായിരുന്നു. സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ അയൽ സംസ്ഥാനമായ രാജസ്ഥാനിലെ കാടുകളിൽ ചിതറിക്കിടക്കുന്നതായി മൊറേന ജില്ലാ കളക്ടർ പറഞ്ഞു. രണ്ട് യുദ്ധവിമാനങ്ങളും ഗ്വാളിയോർ എയർബേസിൽ നിന്ന് പറന്നുയർന്ന് മടങ്ങുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്. അപകട കാരണം കണ്ടെത്താൻവ്യോമ സേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.