സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍ പേഴ്‌സണന്‍ ചിന്ത ജെറോമിന്റെ ശമ്പള വര്‍ധന സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനത്തിന് വിധേയമാകുന്നു. അമ്പതിനായിരം രൂപയായിരുന്ന ശമ്പളം ഇപ്പോള്‍ ഒരു ലക്ഷമായിട്ടാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതിന് മുന്‍കാല പ്രാബല്യവും നല്‍കിയിട്ടുണ്ട്. ആറു ലക്ഷം രൂപ കുടുശ്ശിക തുകയായി കിട്ടുമെന്നാണ് സമൂഹമാധ്യമങ്ങളിലെ വാര്‍ത്ത.
യുവജനകമ്മിഷൻ ചെയർപഴ്സന്റെ നിലവിലെ ശമ്പളം ഒരു ലക്ഷം രൂപയാണ്. 2018 ജൂൺ മുതലാണ് ഈ ശമ്പളം ലഭിച്ചു തുടങ്ങിയത്. അതിനു മുൻപ് 50,000 രൂപയായിരുന്നു ശമ്പളം. അധികാരം ഏറ്റ 2016 മുതൽ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയർത്തണമെന്ന് ചിന്ത ജെറോം യുവജനക്ഷേമ വകുപ്പിനോട് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വക്താവായ രാഹുല്‍ മാങ്കൂട്ടത്തില്‍ ചിന്തയ്‌ക്കെതിരെ വന്‍ പരിഹാസവുമായി രംഗത്തു വന്നു. രാഷ്ട്രീയ വിമര്‍ശകനായ എ. ജയശങ്കര്‍ എഴുതിയിരിക്കുന്നത് 30 ലക്ഷം രൂപ കുടിശ്ശികയായി കിട്ടും എന്നാണ്. ”യുവജന ക്ഷേമ ബോർഡ് കൊണ്ട് യുവജനങ്ങൾക്കാർക്കും ക്ഷേമം ഉണ്ടായില്ല എന്ന ആക്ഷേപത്തിന് അറുതിയായി.
ഈ ക്ഷാമ കാലത്തും ക്ഷേമ ബോർഡ് ചെയർ പേഴ്സൺ ചിന്തയുടെ ശമ്പളം ഇരട്ടിയാക്കിയിരിക്കുന്നു , അതും മുൻകാല പ്രാബല്യത്തോടെ . അതായത് നിയമിച്ച നാൾ മുതലുള്ളത്. ജനിച്ചനാൾ മുതലുള്ളത് കൂട്ടാത്തത് യുവജന വഞ്ചനയാണ്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് , ചിന്തയ്ക്ക് ഇരട്ടി ശമ്പളമുണ്ട്”.– രാഹുൽ മാങ്കൂട്ടത്തിൽ ഇങ്ങനെ പരിഹസിച്ചു.
“സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ഡോ. ചിന്താ ജെറോമിൻ്റെ പ്രതിമാസ ശമ്പളം അമ്പതിനായിരത്തിൽ നിന്നു ഒരു ലക്ഷം രൂപയായി വർദ്ധിപ്പിച്ചു എന്നു മാത്രമല്ല സഖാവ് ചുമതലയേറ്റ 2016 സെപ്റ്റംബർ മുതൽ മുൻകാല പ്രാബല്യവും നൽകി. 75 മാസത്തെ ശമ്പള കുടിശിക ഇനത്തിൽ 37.50 ലക്ഷം രൂപ റൊക്കം പണമായി നൽകി. ഇതു സംബന്ധിച്ച ശുപാർശ ധനകാര്യ വകുപ്പ് രണ്ടു തവണ നിരാകരിച്ചു എങ്കിലും സജി ചെറിയാൻ രാജിവച്ച ഒഴിവിൽ യുവജന ക്ഷേമ വകുപ്പിന്റെ ചുമതല വഹിച്ച മന്ത്രി മുഹമ്മദ് റിയാസ് പ്രത്യേക താല്പര്യമെടുത്ത് ശമ്പള പരിഷ്കരണം നടത്തുകയായിരുന്നുവത്രേ. യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്തിരുന്നു സഖാവ് ചെയ്യുന്ന നിസ്തുല സേവനം പരിഗണിക്കുമ്പോൾ ഒരു ലക്ഷം തീരെ അപര്യാപ്തമാണ്. ചീഫ് സെക്രട്ടറി റാങ്ക് എങ്കിലും കൊടുക്കാമായിരുന്നു.”–ജയശങ്കർ വിമർശിക്കുന്നു.
“ഗ്രേസ് മാർക്കിന് വേണ്ടിയും ഗ്രേഡുകൾക്ക് വേണ്ടിയും ധന-സമയ-ഊർജങ്ങൾ നഷ്ടപ്പെടുത്തുന്ന കുട്ടികൾ യുവജന കമ്മിഷൻ പദവി ലക്ഷ്യം വയ്ക്കൂ. ശോഭനമായ ഭാവി സ്വന്തമാക്കൂ. പ്രാണരക്ഷാർഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓർമയിൽ വയ്ക്കുന്നത് നല്ലതാണ്.”–നടൻ ജോയ് മാത്യു ഫേസ്ബുക്കിൽ പരിഹസിച്ചു.