സുരക്ഷാവീഴ്ച കാരണം ഇന്നലെ നിര്‍ത്തിവെച്ച ഭാരത് ജോഡോ യാത്ര ഇന്ന് വീണ്ടും ആരംഭിച്ചു. യാത്രയുടെ തുടക്കത്തില്‍ തന്നെ ത്രിതല സുരക്ഷ രാഹുല്‍ ഗാന്ധിക്ക് ഏര്‍പ്പെടുത്തിയത് ശ്രദ്ധേയമായി. ഇന്നലെയുണ്ടായ സുരക്ഷാപാളിച്ച ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ നല്ല സമ്മര്‍ദ്ദത്തിലാക്കിയതിന്റെ ഫലമാണ് ഇന്ന് കനത്ത ഏര്‍പ്പെടുത്താന്‍ ഇടയാക്കിയതെന്നാണ് നിഗമനം.
യാത്രയുടെ തുടക്ക സ്ഥലത്തേക്കുള്ള എല്ലാ റോഡുകളും സുരക്ഷാ സേന അടച്ചുപൂട്ടി കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. അംഗീകൃത വാഹനങ്ങൾക്കും മാധ്യമ റിപ്പോർട്ടർമാർക്കും മാത്രമാണ് വേദിയിലേക്ക് പ്രവേശനം അനുവദിച്ചത്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി രാഹുലിന് ചുറ്റും ത്രിതല സുരക്ഷാവലയവും ഒരുക്കിയിരുന്നു.
അനന്ത്‌നാഗ് ജില്ലയില്‍ നടത്താനിരുന്ന യാത്ര ഇന്നലെ റദ്ദാക്കിയിരുന്നു. ഇന്ന് പുല്‍വാമ ജില്ലയിലാണ് രാഹുല്‍ നടന്നു തുടങ്ങിയത്.
രാഹുലിന്റെ യാത്രയ്ക്ക് മതിയായ സുരക്ഷാക്രമീകരണം നല്‍കാത്തതില്‍ പ്രതിഷേധിച്ചും ആവശ്യമുള്ള സംരക്ഷണം നല്‍കാന്‍ ആവശ്യപ്പെട്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു.
ഇന്ന് പുല്‍വാമയിലെ അവന്തിപ്പോറയിലൂടെ നടന്ന മാര്‍ച്ചില്‍ പി.ഡി.പി. അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി, മകള്‍ ഇല്‍തിജ മുഫ്തി, നിരവധി പാര്‍ടി പ്രവര്‍ത്തകര്‍ എന്നിവര്‍ അണിചേര്‍ന്നു.