കന്യാകുമാരി-കാശ്മീർ ‘ഭാരത് ജോഡോ യാത്ര’യുടെ സമാപനം കുറിച്ച് ശ്രീനഗറിന്റെ ഹൃദയഭാഗത്തുള്ള ലാൽ ചൗക്കിലെ ചരിത്രപ്രസിദ്ധമായ ക്ലോക്ക് ടവറിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഞായറാഴ്ച ദേശീയ പതാക ഉയർത്തി.
നഗരത്തിന്റെ പ്രതീകാത്മക പ്രാധാന്യമുള്ള ചൗക്കിലേക്കുള്ള ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും ശനിയാഴ്ച രാത്രി മുതൽ അടച്ച് സുരക്ഷ കർക്കശമാക്കിയിരുന്നു. കടകൾ, വ്യാപാര സ്ഥാപനങ്ങൾ, ആഴ്ചതോറുമുള്ള ഫ്ളീ മാർക്കറ്റ് എന്നിവ അടച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ വൻതോതിലുള്ള വിന്യാസവും കൂടി ആയപ്പോൾ ചൗക്കിലേക്കുള്ള എല്ലാ വഴികളും കനത്ത കാവലിലായി. എല്ലാ പ്രവേശന സ്ഥാനങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു.
തന്റെ സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വദ്രയ്ക്കും മറ്റു നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം രാഹുൽ ഗാന്ധി യാത്രയുടെ അവസാന ഭാഗം നടത്തം ഇന്ന് രാവിലെ 10:45 ഓടെ ശ്രീനഗറിലെ പാന്ത ചൗക്കിൽ നിന്ന് ആരംഭിച്ചു.
“ജോഡോ ജോഡോ ഭാരത് ജോഡോ” തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി സോൻവാറിലേക്ക് എട്ട് കിലോമീറ്ററോളം നടന്നത് ആവേശകരമായ കാഴ്ചയായി. വഴിയിലുടനീളം നാട്ടുകാർ ആവേശത്തോടെ യാത്രയെ അഭിവാദ്യം ചെയ്തു.
“ലാൽ ചൗക്കിൽ ത്രിവർണ്ണ പതാക ഉയർത്തിയതിലൂടെ, ഇന്ത്യക്ക് നൽകിയ വാഗ്ദാനമാണ് ഇന്ന് നിറവേറ്റിയത്. വെറുപ്പ് തോൽക്കും, സ്നേഹം എപ്പോഴും വിജയിക്കും. ഇന്ത്യയിൽ പ്രതീക്ഷകളുടെ ഒരു പുതിയ പ്രഭാതം ഉണ്ടാകും,” പരിപാടിക്ക് ശേഷം രാഹുൽ ഗാന്ധി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ച കോൺഗ്രസ് ഓഫീസിൽ ദേശീയ പതാക ഉയർത്തുന്നതോടെ സമാപിക്കും.
കഴിഞ്ഞ വർഷം സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ ആരംഭിച്ച യാത്ര 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സഞ്ചരിച്ചു.