സർജിക്കൽ സ്‌ട്രൈക്കിനെക്കുറിച്ചുള്ള ദിഗ്‌വിജയ സിംഗിന്റെ അഭിപ്രായത്തോട് താനും പാർട്ടിയും യോജിക്കുന്നില്ലെന്നും സായുധ സേനയ്ക്ക് തെളിവ് നൽകേണ്ടതില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർജിക്കൽ സ്‌ട്രൈക്കിന്റെ കാര്യത്തിൽ സർക്കാർ നുണകൾ പ്രചരിപ്പിക്കുകയാണെന്ന് സിംഗ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
“ദിഗ്‌വിജയ സിംഗിന്റെ പ്രസ്താവനയോട് യോജിക്കുന്നില്ല. ഇത് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടാണ്,” രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2019ൽ പാക്കിസ്ഥാനെതിരെ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന് തെളിവില്ലെന്ന് ദിഗ്‌വിജയ സിംഗ് പറഞ്ഞിരുന്നു. ജമ്മു കശ്മീരിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരു പൊതുയോഗത്തിലായിരുന്നു വിവാദ പരാമർശം. “അവർ (ബിജെപി സർക്കാർ) സർജിക്കൽ സ്‌ട്രൈക്കിനെക്കുറിച്ച് സംസാരിക്കുന്നു. നിരവധി ആളുകളെ കൊന്നതായി അവർ അവകാശപ്പെടുന്നു. പക്ഷേ തെളിവുകളൊന്നും നൽകിയിട്ടില്ല. ഒരു കെട്ട് നുണകൾ പ്രചരിപ്പിക്കുന്നു.”- ഇതായിരുന്നു ദിഗ് വിജയ് സിങിന്റെ പ്രസംഗം.
തങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിച്ചുവെന്ന് പരാതിപ്പെട്ട് കശ്മീരി പണ്ഡിറ്റുകൾ
തങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിച്ചുവെന്ന് പരാതിപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘവുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. തങ്ങളെ അനാദരിക്കുകയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് അവർ രോഷം പ്രകടിപ്പിച്ചു. “അവരുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ അവർ എന്നോട് അഭ്യർത്ഥിച്ചു,”–രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.