ഡൽഹിയിലെ ജന്തർ മന്തറിൽ മുന്‍നിര ഗുസ്തി താരങ്ങൾ നടത്തി വന്ന സമരം പിൻവലിച്ചു. കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറുമായി നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് മൂന്നു ദിവസമായി നടത്തിവന്ന സമരം പിൻവലിക്കാൻ തീരുമാനം. ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ മേൽനോട്ട സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. അന്വേഷണം തീരും വരെ ബ്രിജ് ഭൂഷണ്‍ അധ്യക്ഷ സ്ഥാനത്തുനിന്നു മാറിനിൽക്കുമെന്നും മന്ത്രി അനുരാഗ് സിങ് ഠാക്കൂർ പറഞ്ഞു. സിംഗിനെതിരെയുള്ള സാമ്പത്തിക ദുരുപയോഗവും ലൈംഗികാതിക്രമവും ഉൾപ്പെടെയുള്ള എല്ലാ ആരോപണങ്ങളും മന്ത്രാലയം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാത്രി വൈകി നടന്ന ചർച്ചയിലാണ് തീരുമാനമായത്. റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ എല്ലാ ഗുരുതരമായ ആരോപണങ്ങളും പരിശോധിക്കാൻ ഒരു മേൽനോട്ട സമിതി രൂപീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. നാലാഴ്ചയ്ക്കുള്ളിൽ സമിതി അതിന്റെ കണ്ടെത്തൽ സമർപ്പിക്കും.
സമരക്കാരെ പ്രതിനിധീകരിച്ച് സംസാരിച്ച ബജ്‌റംഗ് പുനിയ, യോഗത്തിന്റെ ഫലത്തിൽ തങ്ങൾ സംതൃപ്തരാണെന്നും അന്വേഷണ സമിതിയിൽ തങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്നും പറഞ്ഞു.