സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടി വരുമെന്ന് ഉറപ്പാണെന്നും ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണഘടനയെ അവഹേളിച്ചതിന് പുറത്ത് പോവേണ്ടി വന്ന ഒരു മന്ത്രിയെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ടു വരുന്നതെന്നും ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ.
കമ്മ്യൂണിസ്റ്റു പാർട്ടി ഭരണഘടനയിൽ വിശ്വസിക്കുന്നില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്നും തിരുവനന്തപുരത്ത് നടന്ന ബിജെപി ഭരണഘടനാ സംരക്ഷണദിനാചരണം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ഭരണഘടനാ ശിൽപ്പി ബാബാ സാഹിബ് അംബേദിക്കറിനെ അപമാനിച്ചതിനെ ബിജെപി ശക്തമായി അപലപിക്കുന്നു. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചത് രാജ്യം മുഴുവൻ കണ്ടതാണ്. എന്നാൽ പിണറായി പൊലീസ് അദ്ദേഹത്തിന് ക്ലീൻചിറ്റ് നൽകുകയാണ്. പൊലീസിന് എങ്ങനെയാണ് സജി ചെറിയാൻ കുറ്റം ചെയ്തില്ലെന്ന് പറയാൻ സാധിക്കുന്നത്? ഭരണഘടന സംരക്ഷിക്കാനുള്ള ബിജെപിയുടെ യുദ്ധം തുടരുക തന്നെ ചെയ്യും. ലോട്ടറി, മദ്യം, മയക്കുമരുന്ന്, ക്രൈം, കള്ളക്കടത്ത് എന്നീ അഞ്ചിന അജണ്ടയാണ് കേരള സർക്കാരിനുള്ളത്. എല്ലാ മാഫിയകളെയും സംരക്ഷിക്കുന്ന സർക്കാർ നാടിനെ നശിപ്പിക്കുകയാണ്. തീവ്രവാദശക്തികളെയും വിധ്വംസന ശക്തികളെയും സംരക്ഷിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളത്. ജനങ്ങൾ അവർക്ക് മാപ്പ് കൊടുക്കില്ല– പ്രകാശ് ജാവഡേക്കർ പറഞ്ഞു. നരേന്ദ്രമോദി സർക്കാരിന്റെ പേരിൽ കഴിഞ്ഞ 8 വർഷത്തിനിടെ ഒരു അഴിമതി ആരോപണവും ഉയർന്നിട്ടില്ലെന്നും പ്രകാശ് ജാവഡേക്കർ അവകാശപ്പെട്ടു..
പരിപാടിയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ്, ദേശീയ നിർവാഹക സമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, പികെ കൃഷ്ണദാസ്, മുതിർന്ന നേതാക്കളായ ഒ.രാജഗോപാൽ, കെ.രാമൻപിള്ള എന്നിവർ സംസാരിച്ചു.